കണ്ണൂർ: തൃശൂരിൽ നടന്ന 52ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുതൽ കഴിഞ്ഞ വർഷം വരെ ഏറ്റവും മികവു പ്രകടിപ്പിച്ച പ്രതിഭകൾക്കു നല്കിയിരുന്ന മെമന്റോ ഇത്തവണ ഒഴിവാക്കി. എ ഗ്രേഡിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നവർക്കാണ് ഇതുവരെ മെമന്റോ നല്കിയിരുന്നത്. 200ഓളം രൂപ ചെലവുവരുന്ന മെമന്റോയാണു വിതരണം ചെയ്തിരുന്നത്.
235 ഓളം ഇനങ്ങളും ഗ്രൂപ്പിനങ്ങളും അടക്കം ആയിരത്തിലേറെ പ്രതിഭകൾക്കു നേരത്തെ മെമന്റോ സമ്മാനിച്ചിരുന്നു. ഗ്രേഡ് ഏർപ്പെടുത്തിയത് ഒന്നും രണ്ടും സ്ഥാനമെന്ന പദവി ഒഴിവാക്കാനാണെന്നും ഇതുവരെ കൊടുത്ത രീതിയിൽ സമ്മാനം കൊടുത്താൽ ഒന്നാം സ്ഥാനക്കാരെ തിരിച്ചറിയുമെന്ന വാദം ഉന്നയിച്ചാണ് ഇത്തവണ മെമന്റോ ഒഴിവാക്കിയത്. എന്നാൽ, മത്സരത്തിൽ ഏറ്റവും മികവു പുലർത്തുന്ന ആദ്യ മൂന്നുപേർക്ക് നല്കിവരുന്ന കാഷ് അവാർഡ് ഇത്തവണയും നൽകുന്നുണ്ട്.
ഫസ്റ്റ് എ ഗ്രേഡിന് 5000 രൂപ, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000, 1000 രൂപ എന്നിങ്ങനെയാണ് ഇതുവരെ നൽകിയിരുന്നത്.
കാഷ് അവാർഡ് നൽകുന്നതിലൂടെ ആദ്യ മൂന്നു സ്ഥാനക്കാരെ തിരിച്ചറിയാമെന്നിരിക്കെ മെമന്റോ ഒഴിവാക്കിയതിനു പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. ഇതിനിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എല്ലാ കുട്ടികൾക്കും ഇത്തവണ പ്രത്യേക സമ്മാനം നല്കുന്നുണ്ടെന്നാണു ട്രോഫി കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. പുസ്തകങ്ങളും മറ്റും അടങ്ങിയതായിരിക്കും സമ്മാനം.
ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഇല്ലാതെ കലോത്സവം ഉത്സവമായി നടത്തുമെന്നു പറയുമ്പോഴും ഇത്തരം സമ്മാനത്തിലൂടെ മികച്ച കഴിവ് പ്രകടിപ്പിച്ചവരെ തിരിച്ചറിയില്ലേ എന്നു ചോദിക്കുന്നവരും നിരവധി. മെമന്റോ ഒഴിവാക്കിയതിൽ മത്സരാർഥികൾക്കു മാത്രമല്ല, രക്ഷിതാക്കൾക്കും പരിശീലകർക്കും വിയോജിപ്പുണ്ട്. മത്സരത്തിലെ ആവേശം കുറയാൻ ഇത്തരം നടപടികളല്ല വേണ്ടതെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.
പി. ജയകൃഷ്ണൻ
സംസ്ഥാന സ്കൂൾ കലോത്സവം: മികച്ച പ്രതിഭകൾക്കുള്ള മെമന്റോ ഒഴിവാക്കി; കാഷ് അവാർഡ് തുടരും
10:23 PM Jan 15, 2017 | Deepika.com