കൊച്ചി: സാമൂഹ്യപ്രതിബദ്ധതയും പ്രേഷിത തീക്ഷ്ണതയും നിറഞ്ഞ കർമവഴികളിലൂടെ സീറോ മലബാർ സഭയുടെ സാക്ഷ്യം കൂടുതൽ വ്യാപകമാവണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
അപ്പസ്തോലിക പൈതൃകത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും പ്രേഷിതശൈലിയിലും വളർന്ന സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയുടെ രജതജൂബിലിയിലെത്തി നിൽക്കുമ്പോൾ, ദൈവത്തിനു നന്ദിയർപ്പിക്കേണ്ട അവസരമാണിതെന്നും കർദിനാൾ പറഞ്ഞു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്കുയർത്തപ്പെട്ടതിന്റെ രജതജൂബിലി ഉദ്ഘാടനം സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭാപ്രവർത്തനങ്ങൾ കൂടുതൽ ലളിതവും ആശയസംപുഷ്ടവുമാകണം. സഭാവബോധത്തിലും കൂട്ടായ്മയിലും വളരുമ്പോൾ എല്ലാ മേഖലകളിലും സഭയ്ക്കു കൂടുതൽ വളർച്ചയുണ്ടാകും. സ്വയാധികാര സഭയായുള്ള സീറോ മലബാർ സഭയുടെ വളർച്ചയിൽ മെത്രാൻമാരും വൈദികരും സന്യസ്തരും അല്മായ സമൂഹവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പ്രവാസി സമൂഹങ്ങളെ സഭാകൂട്ടായ്മയോടു കൂടുതൽ ചേർത്തുനിർത്തണം. ഗൾഫിലും മറ്റിടങ്ങളിലും സഭയുടെ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ. തുല്യമഹത്വത്തോടും പരസ്പരമുള്ള ആദരവോടുംകൂടി ഒന്നായി മുന്നേറുന്ന ശൈലി നാം പരിപോഷിപ്പിക്കണം. കുടുംബം, യുവജനം എന്നിവ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകൾക്കു സഭ കൂടുതൽ പ്രാധാന്യം നൽകുമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
സിനഡ് സെക്രട്ടറി ബിഷപ് മാർ ആന്റണി കരിയിൽ, കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, സിഎംഐ സഭ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി, എസ്എബിഎസ് സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് പെരുമ്പനാനി, എംഎംബി സുപ്പീരിയർ ജനറൽ ബ്രദർ ഫ്രാങ്കോ കണ്ണമ്പുഴ, കത്തോലിക്ക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, സീറോ മലബാർ മാതൃവേദി പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ എന്നിവർ പ്രസംഗിച്ചു. സഭയിലെ മെത്രാൻമാർ, വൈദിക, സന്യസ്ത, അല്മായ പ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിലാണ് രജതജൂബിലി ഉദ്ഘാടനം നടന്നത്.
സാമൂഹ്യ പ്രതിബദ്ധതയിലൂടെ സഭാ സാക്ഷ്യം വ്യാപകമാവണം: മാർ ആലഞ്ചേരി
02:01 AM Jan 15, 2017 | Deepika.com