തിരുവനന്തപുരം: സംസ്ഥാനത്തു മിൽമ പാലിന്റെ വില വീണ്ടും വർധിപ്പിക്കാൻ സാധ്യത. പാലുൽപാദനത്തിലുണ്ടായ ഗണ്യമായ കുറവും നോട്ടു നിരോധനത്തെ തുടർന്ന് പാൽ വിപണനത്തിൽ ഉണ്ടായ ഇടിവും കണക്കിലെടുത്താണ് വില വർധനവിനെക്കുറിച്ച് മിൽമ ആലോചിക്കുന്നത്.
പാൽ ഉൽപാദനച്ചെലവിനെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ഡോ. ഉണ്ണിത്താൻ കമ്മിറ്റിയുടെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കപ്പെടും. ഇതിനു ശേഷം സംസ്ഥാന ഫെഡറേഷൻ പാൽ വില വർധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യും. തുടർന്ന് മാർച്ചോടെ വില വർധിപ്പിക്കാനാണ് സാധ്യത.
ഡോ. ഉണ്ണിത്താൻ കമ്മിറ്റി നൽകിയ ഇടക്കാല റിപ്പോർട്ടിൽ പാൽ ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. കാലിത്തീറ്റയുടെ വിലവർധനവും വരൾച്ചയും ഇതിന് ആക്കം കൂട്ടുന്നതായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ആവശ്യത്തിന് മഴ ലഭിക്കാതെ സംസ്ഥാനം വരൾച്ചയിലായതോടെ മിൽമയുടെ ആഭ്യന്തര ഉൽപാദനത്തിൽ ഗണ്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 11.25 ലക്ഷം ലിറ്റർ പാൽ സംഭരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 10.75 ആയി കുറഞ്ഞിരിക്കുകയാണ്. വേനൽ കൂടി എത്തുന്നതോടെ ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടാകും. പച്ചപ്പുൽ കിട്ടാതെ വരുന്നതും ഉയർന്ന വിലയ്ക്ക് കാലിത്തീറ്റ വാങ്ങേണ്ടി വരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനോടൊപ്പം ക്ഷീര കർഷകർക്ക് മതിയായ വരുമാനം ലഭ്യമാക്കിയില്ലെങ്കിൽ നല്ലൊരു ശതമാനം ക്ഷീരകർഷകരും ഈ രംഗത്തു നിന്നും പിൻവാങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കർഷകർക്ക് മതിയായ വരുമാനം ലഭ്യമാക്കണമെങ്കിൽ വില വർധന അനിവാര്യമാണെന്നും അല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് നിരീക്ഷണം.
ഇതോടെ 2017 ൽ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാമെന്നുള്ള മിൽമയുടെ പ്രതീക്ഷകളും അസ്തമിക്കുകയാണ്.
ഈ പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ ഉണ്ടായ നോട്ടു നിരോധനം മിൽമയെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയായിരുന്നു.
നോട്ടു നിരോധനത്തെ തുടർന്നുള്ള ആദ്യ ആഴ്ചയിൽ മിൽമ പാലിന്റെ വിപണിയിൽ വൻ ഇടിവാണ് ഉണ്ടായത്. 10 ദിവസത്തിനുള്ളിൽ അഞ്ചു ലക്ഷം ലിറ്റർ പാലാണ് ബാക്കിയായത്. ഇത് പൊടിയാക്കി മാറ്റിയെങ്കിലും വിപണി സാധ്യത കുറവാണെന്നും അധികൃതർ അന്നു വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ അനുബന്ധ ഉൽപന്നങ്ങളായ രേഡ, ഐസ്ക്രീം, തൈര് തുടങ്ങിയവയുടെ വിപണിയൽ 60 ശതമാനത്തിന്റെയും കുറവുണ്ടായി.
മിൽമ പാൽ വില കൂട്ടിയേക്കും
01:02 AM Jan 15, 2017 | Deepika.com