കോഴിക്കോട്: സുരക്ഷാമാനദണ്ഡങ്ങള്‍ ഒരുക്കാന്‍ മിഠായിത്തെരുവിലെ കച്ചവടസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും 300ല്‍ അധികം കടകളില്‍ ഇപ്പോഴും പഴയപോലെ തന്നെ.
ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഉച്ചവരെ നീണ്ട പരിശോധയില്‍ അധികൃത കൈയേറ്റമടക്കം നിരവധി ക്രമക്കേടുകള്‍ കെണ്ടത്തി. 1300 ഓളം കച്ചവടസ്ഥാപനങ്ങളുള്ള മിഠായിത്തെരുവില്‍ 300 കടകളില്‍ തീയണയ്ക്കാനുള്ള ഉപകരണം സ്ഥാപിച്ചിട്ടില്ല.കടകളുടെ പ്രവര്‍ത്തനം മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന് പരിശോധനക്കെത്തിയ ഉദ്യാഗസ്ഥര്‍ പറഞ്ഞു.
മിഠായിത്തെരുവില്‍ തന്നെ പത്തോളം ബഹുനിലകെട്ടിടങ്ങളില്‍ അഗ്നിശമനസംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരം സ്ഥാപങ്ങള്‍ക്കെതിരേയും അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം കൈയേറിയിട്ടുള്ള കച്ചവടസ്ഥാപങ്ങള്ക്കെതിരേയും കര്‍ശന നടപടിയുണ്ടാവും.ഏപ്രില്‍ നാലിനു മുമ്പ് പരിശോധന പൂര്‍ത്തീകരിച്ചു കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നു മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ദുരന്തനിവാരണനിയമമനുസരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അവ അടച്ചുപൂട്ടുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
തീപിടിത്തത്തെ തുടര്‍ന്നു 21 ന് നടത്തിയ പരിശോധനയില്‍ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് ഇപ്പോഴത്തെ പരിശോധന.
ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കെഎസ്ഇബി, കോര്പറേഷൻ, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നലെ രാവിലെ ഒമ്പതര മുതലാണ് സംയുക്തപരിശോധന ആരംഭിച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നശേഷമാണ് പരിശോധന തുടങ്ങിയത്.
മിഠായിത്തെരുവിലെ പകുതിയിലേറെ കടകളിലും വയറിംഗ് സംവിധാനം അശാസ്ത്രീയമാണെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തെ കണ്ടെത്തിയിരുന്നു.
ഫ്യൂസുകള്‍ വലിയ ചെമ്പുകമ്പി ഉപയോഗിച്ച് കെട്ടിയും, വൈദ്യുതി മീറ്ററുകളും സ്വിച്ച് ബോര്‍ഡും കാണാന്‍ പോലും പറ്റാത്തതരത്തില്‍ സ്റ്റോക്കുകള്‍ അടുക്കിവെച്ചും കെഎസ്ഇബിയുടെയും ഇന്‍സ്പെക്ടറേറ്റിന്റെയും നിര്‍ദ്ദേശം അവഗണിക്കുന്ന സമീപനമാണ് പല കടകളിലും അധികൃതര്‍ കണ്ടെത്തിയത്.
മിഠായിത്തെരുവില്‍ പരിശോധന തുടങ്ങി; മുന്നൂറോളം കടകൾ പഴയപടി തന്നെ
12:22 AM Mar 29, 2017 | Deepika.com