കോഴിക്കോട്: മിഠായിത്തെരുവിൽ കച്ചവടത്തിന് തടസം സൃഷ്ടിച്ചുകൊണ്ട് വ്യാപാരികളെ സമൂഹമധ്യത്തിൽ താറടിക്കുന്ന തരത്തിലുള്ള കടപരിശോധനയുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
പോലീസ്, ഫയർ ആൻഡ് റസ്ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, വൈദ്യുതി, കോർപറേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പത്ര, ദൃശ്യമാധ്യമങ്ങളുടെ സന്നാഹത്തോടെ നടത്തുന്ന പരിശോധന വ്യാപാരത്തിന് തടസവും വ്യാപാരികൾക്ക് മാനഹാനിയും വരുത്തിവയ്ക്കുന്നതായി യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. നിയമാനുസൃതം ഓരോ വകുപ്പുകളും വന്ന് പരിശോധിക്കുന്നതിന് വിരോധമില്ല. കംപ്യൂട്ടർ സംവിധാനത്തിൽ ഡിആൻഡ്ഒ ലൈസൻസ് വാങ്ങിയ കടകളിലും ആയതിന്റെ പേരിൽ നിരന്തരം പരിശോധന നടത്തുന്നത് ശരിയല്ല.
പ്രസിഡന്റ് ടി.നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജോസ് ചെറുവള്ളിൽ, പി.സി അഷ്റഫ്, ഒ.ചന്ദ്രൻ, കെ.പി കുഞ്ഞബ്ദുള്ള, എം.ഷാഹുൽ ഹമീദ്, കെ.സേതുമാധവൻ, സി.ജെ ടെന്നിസൺ, പി.കെ ബാപ്പുഹാജി, ഏറത്ത് ഇക്ബാൽ, പി.പ്രസന്നൻ, പി.അശോകൻ, എ.വി.എം കബീർ, ബി.എം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
താറടിക്കുന്ന കട പരിശോധന അനുവദിക്കില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി
12:22 AM Mar 29, 2017 | Deepika.com