പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് വാർഡ് ആറിൽ പെട്ട കിഴക്കൻ പേരാമ്പ്ര ആശാരി കണ്ടി കനാൽ മുക്കു ഭാഗത്ത് ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. തിങ്കളാഴ്ച പുലർച്ചെയാണു സംഭവം.
കളരിക്കണ്ടി മീത്തൽ ബാലന്റെ വീടാണിത്. അദ്ദേഹവും കുടുംബവും വീട്ടിലില്ലായിരുന്നതിനാൽ ആളപായം ഒഴിവായി. വീടിന്റെ മുൻഭിത്തിയുടെ കോൺക്രീറ്റ് പൊട്ടി അടർന്നിട്ടുണ്ട്. സമീപമുള്ള ജനൽ ഗ്ലാസ് തകർന്നു. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. നാദാപുരത്ത് നിന്നു ബോംബ് സ്ക്വാഡ് വന്നു പരിശോധന നടത്തി. രണ്ടാഴ്ച മുമ്പ് ഈ വീടിന്റെ മുറ്റത്തു നിന്നു പൊട്ടാത്ത നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു.
ഒരു മാസമായി ഈ പ്രദേശത്ത് സിപിഎം- ബിജെപി സംഘർഷം നിലവിലുണ്ട്. ലഹരി ഉപയോഗത്തിനെതിരെ ബിജെപി പ്രവർത്തകൻ പോസ്റ്റർ പതിപ്പിച്ചതു മുതലാണ് പ്രശ്നം തുടങ്ങിയത്. അടിപിടിയും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറുകയുണ്ടായി. പ്രകടനത്തിനു നേരെ ഉണ്ടായ അതിക്രമത്തിൽ പെരുവണ്ണാമൂഴി സ്റ്റേഷനിലെ എഎസ്ഐയ്ക്കും പരിക്കേറ്റിരുന്നു. പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ സമാധാനയോഗം വിളിച്ചെങ്കിലും ബിജെപി പങ്കെടുത്തിരുന്നില്ല. പോലീസിന്റെ ഏകപക്ഷീയമായ നിലപാടാണ് മേഖലയിൽ കുഴപ്പങ്ങൾ തുടരാൻ കാരണമെന്നാണ് ബിജെപിയുടെ വാദം. മേഖലയിൽ കുഴപ്പമുണ്ടാക്കുന്നത് സിപിഎമ്മാണെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ മൂന്നാം ശക്തി നടത്തുന്ന പരിപാടികളാണ് ബോംബേറെന്നാണ് സിപിഎം പറയുന്നത്. പെരുവണ്ണാമൂഴി പോലീസിന്റെ തികഞ്ഞ അലംഭാവവും നിഷ്ക്രിയത്വവുമാണ് കാര്യങ്ങൾ വഷളാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മേഖലയിൽ സമാധാനം പുലർത്തുന്നതിനു പോലീസ് നടപടി സ്വീകരിക്കണമെന്നു കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസൻകുട്ടി ആവശ്യപ്പെട്ടു.
ബിജെപി പ്രവർത്തകന്റെ വീടിനു നേരേ ബോംബേറ്
12:22 AM Mar 29, 2017 | Deepika.com