കൊട്ടാരക്കര/തിരുവനന്തപുരം: ഏനാത്ത് പാലം വഴി ഇപ്പോൾ ഭാഗികമായി നടത്തിവരുന്ന ഗതാഗതം നാളെ മുതൽ പൂർണമായും നിരോധിക്കും. പാലത്തിന്റെ ബലപ്പെടുത്തൽ ജോലികൾക്ക് ഇത് അനിവാര്യമാണെന്ന ഉദ്യോഗസ്ഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തുന്നത്.
ഇന്നലെ വിദഗ്ധസംഘം പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ പി.കെ. സതീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പൊതുമരാമത്ത് വകുപ്പിലെയും കെഎസ്ടിപിയിലെയും വിദഗ്ധർ പങ്കെടുത്തു.
പാലത്തിന്റെ തൂണിൽ സ്പാൻ ഘടിപ്പിച്ച ഭാഗത്താണു തകരാറെന്നാണു വിലയിരുത്തൽ. ഇവിടെയുള്ള ബെയറിംഗുകൾ മാറ്റി സ്ഥാപിക്കേണ്ടിവരും. തൂണുകൾ ജാക്കറ്റിംഗ് നടത്തി ഉറപ്പിക്കാനാണ് പദ്ധതി. പാലത്തിൽ പൊട്ടലുണ്ടായ ഭാഗവും കൈവരിയിൽ വിള്ളലുണ്ടായ ഭാഗവും ബലപ്പെടുത്തി ഉറപ്പിക്കണം.
ഒരു മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നതെങ്കിലും മൂന്നുമാസമെങ്കിലും ഇതിനുവേണ്ടി വരുമെന്നാണ് സൂചന. നിർമാണ പ്രവർത്തനങ്ങൾക്കുള്ള എസ്റ്റിമേറ്റും ഇന്നലെ ഉദ്യോഗസ്ഥർ തയാറാക്കി.
വിള്ളൽ വേഗത്തിൽ പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ മന്ത്രിസഭാ യോഗത്തെ അറിയിച്ചു.
വിള്ളൽ സംബന്ധിച്ച റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ വച്ചു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടും ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു പാലത്തിന്റെ രണ്ടാമത്തേയും മൂന്നാമത്തെയും സ്പാനുകൾ ചേരുന്ന ഭാഗത്തെ ഡക് സ്ലാബിന്റെ റബർ ബെയറിംഗുകൾ പത്തു സെന്റിമീറ്ററോളം താഴ്ന്നതാണു വിള്ളലുണ്ടാകാൻ കാരണമെന്നു മന്ത്രി അറിയിച്ചു. എറണാകുളത്തു നിന്നു പത്തു ഹൈഡ്രോളിക്് ജാക്കി ഇവിടെ എത്തിച്ചു.
ഏനാത്ത്: നാളെ മുതൽ ഗതാഗതം പൂർണമായും നിരോധിക്കും
02:13 AM Jan 12, 2017 | Deepika.com