കൊച്ചി: കേരള സ്വാശ്രയ എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനിലുള്ള സംസ്ഥാനത്തെ 120 കോളജുകൾ ഇന്ന് അടച്ചിടും. വിവിധ സ്വാശ്രയ കോളജുകൾക്കും അസോസിയേഷന്റെ കൊച്ചി ഓഫീസിനുംനേരേ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണു കോളജുകൾ അടച്ചിടുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. അക്രമങ്ങൾ തുടർന്നാൽ കോളജുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും.
എന്നാൽ, കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള കോളജുകൾ ഇന്നു പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാമ്പാടി നെഹ്റു എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം ഉൾപ്പെടെ വിവിധ വിഷയങ്ങളും പരാതികളും പരിശോധിക്കാൻ അസോസിയേഷൻ എത്തിക്സ് കമ്മിറ്റിക്കു രൂപം നൽകി.
അഞ്ച് അംഗങ്ങളാകും കമ്മിറ്റിയിലുണ്ടാവുകയെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രഫ. ജോറി മത്തായി പറഞ്ഞു. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പാമ്പാടി നെഹ്റു കോളജിനു വീഴ്ചയുണ്ടായെങ്കിൽ അസോസിയേഷൻ തുടർനടപടിയെടുക്കും.
വിദ്യാർഥിയുടെ മരണത്തിൽ നിർവ്യാജം ഖേദിക്കുന്നു. ഇതു മറയാക്കി സ്വാശ്രയസ്ഥാപനങ്ങൾക്കുനേരേ നടക്കുന്ന അതിക്രമങ്ങൾ അപലപനീയമാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ടു നിയമപരമായി നടക്കുന്ന ഏത് അന്വേഷണത്തെയും അസോസിയേഷൻ സ്വാഗതം ചെയ്യുന്നു. എന്നാൽ സ്ഥാപനങ്ങൾ അടിച്ചുതകർക്കുന്നത് അനുവദിക്കാനാകില്ല. സ്വാശ്രയകോളജുകളെ സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിന് ഓംബുംഡ്സ്മാനെ നിയോഗിക്കാനുള്ള സാങ്കേതിക സർവകലാശാലയുടെ തീരുമാനത്തോട് അസോസിയേഷനു പൂർണയോജിപ്പാണ്. വിദ്യാഭ്യാസമന്ത്രിയിൽ അസോസിയേഷനു പൂർണവിശ്വാസമുണ്ട്. സ്വാശ്രയമേഖല സംബന്ധിച്ചു ക്രിയാത്മകമായ നിലപാടാകും അദ്ദേഹത്തിന്റേതെന്നാണു പ്രതീക്ഷ. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുനേരേയുള്ള അക്രമങ്ങൾക്കെതിരേ ആവശ്യമെങ്കിൽ അടുത്തഘട്ടത്തിൽ ഈ മേഖലയിലെ മറ്റ് അസോസിയേഷനുകളുടെ സഹകരണത്തോടെ പ്രതിഷേധപരിപാടികൾ ആലോചിക്കുമെന്നും പ്രഫ. ജോറി മത്തായി അറിയിച്ചു.
ജിഷ്ണുവിന്റെ ആത്മഹത്യയുടെയും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളുടെയും പശ്ചാത്തലത്തിൽ തുടർനടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ സ്വാശ്രയ എൻജിനിയറിംഗ് മാനേജ്മെന്റ് അസോസിയേഷൻ ഇന്നലെ കൊച്ചിയിലെ ഓഫീസിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നു.
സ്വാശ്രയ കോളജുകൾ ഇന്ന് അടച്ചിടും
02:13 AM Jan 12, 2017 | Deepika.com