തിരുവനന്തപുരം: ഐഎംജിയിൽ ഭരണപരിഷ്കാര കമ്മീഷനായി സർക്കാർ അനുവദിച്ച ഓഫീസിൽ സൗകര്യങ്ങൾ പോരെന്ന് ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കമ്മീഷന് സുഗമമായി പ്രവർത്തിക്കാൻ കൂടുതൽ സൗകര്യങ്ങൾ വേണമെന്നും അക്കാര്യങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎംജിയിലെ ഭരണപരിഷ്കാര കമ്മീഷൻ ഓഫീസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റിൽ തന്നെ ഭരണപരിഷ്കാര കമ്മീഷന് ഓഫീസ് അനുവദിക്കണമെന്നു വി.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഈ ആവശ്യം നിരസിക്കുകയും പകരം ഐഎംജിയിൽ ഓഫീസ് അനുവദിക്കുകയും ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഭരണപരിഷ്കാര കമ്മീഷന്റെ ആദ്യ യോഗം വി.എസ് വിളിച്ചു ചേർത്തത് ഒൗദ്യോഗിക വസതിയായ കവടിയാർ ഹൗസിലായിരുന്നു.
എന്നാൽ വി.എസിന്റെ പ്രതിഷേധം കണക്കിലെടുക്കാതിരുന്ന സർക്കാർ ഓഫീസ് ഐഎംജിയിൽ തന്നെ മതിയെന്ന നിലപാടിൽ ഉറച്ചു നിന്നു. ഇതോടെയാണ് ഐഎംജിയിലെ ഓഫീസ് സന്ദർശിക്കുന്നതിനായി വിഎസ് ഇന്നലെ എത്തിയത്. കമ്മീഷനായി അനുവദിച്ച മുറികൾ സന്ദർശിച്ച വി.എസ് സൗകര്യങ്ങൾ പോരാ എന്നു തുറന്നടിക്കുകയും ചെയ്തു.
അതേസമയം കമ്മീഷനായി അനുവദിച്ച ഓഫീസ് മുറികളല്ല വി.എസ്. അച്യുതാനന്ദൻ സന്ദർശിച്ചതെന്ന വാദവുമായി ഐഎംജി വൃത്തങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കമ്മീഷനായി അനുവദിച്ച മുറികൾ ചീഫ് സെക്രട്ടറി അടക്കമുള്ളവർ സന്ദർശിച്ചു സൗകര്യങ്ങൾ പര്യാപ്തമാണെന്ന് വിലയിരുത്തിയതാണെന്നും അധികൃതർ പറയുന്നു. 14 മുറികളാണ് ഭരണപരിഷ്കാര കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്.
കേന്ദ്രകമ്മിറ്റി നിർദേശിച്ച അച്ചടക്ക നടപടി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പുറത്ത് അഭിപ്രായം പറയാൻ സെക്രട്ടറിയായ തനിക്കു പോലും കഴിയില്ലെന്നും വി.എസിന് ഇനി മുതൽ തന്റെ അഭിപ്രായങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ പറയാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് പിണറായി വിജയൻ സർക്കാരിനെതിരേ പരസ്യ വിമർശനവുമായി അച്യുതാനന്ദൻ രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സർക്കാരിനെതിരേ പരസ്യ വിമർശനവുമായി വി.എസ്
02:13 AM Jan 12, 2017 | Deepika.com