തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടർന്നു രാജ്യത്തെ ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിട്ട കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 25ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരിയിൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളിൽ ജനസദസുകൾ സംഘടിപ്പിക്കും. നോട്ടുനിരോധനത്തെത്തുടർന്ന് വിഷമതകൾ അനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.
വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ടു പാർട്ടിയിലുണ്ടായ തർക്കങ്ങൾ ഇപ്പോൾ അടഞ്ഞ അധ്യായമാണ്. ഇനി പുതിയ അധ്യായമാണ്. അതു പാർട്ടിയെ ശക്തിപ്പെടുത്താൻ ഉതകുന്നതാണ്. വി.എസ് പാർട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവാണ്.
സ്വാതന്ത്ര്യസമരകാലംതൊട്ട് രാഷ് ട്രീയരംഗത്തു നിറഞ്ഞുനിൽക്കുന്ന നേതാവാണ് അദ്ദേഹം. ആ പരിഗണനയാണ് കേന്ദ്ര കമ്മിറ്റിയിൽ ഇത്തവണ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന നിലയിൽ വി.എസ് സംസ്ഥാനകമ്മിറ്റിയിൽ തുടർച്ചയായി പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയിൽ അദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കുന്നുമുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും വി.എസിനു സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം പ്രകടിപ്പിക്കാം.
ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രി ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരായ ആരോപണം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു കേന്ദ്ര കമ്മിറ്റിക്കു റിപ്പോർട്ട് നൽകും. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ല. ആരും നിയമത്തിന് അതീതരല്ല. ജേക്കബ് തോമസ് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെ.
ഐഎഎസുകാരുമായി സർക്കാരിനു നല്ല ബന്ധമാണുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥരെ വിമർശിച്ച സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സർവീസ് സംഘടനയുടെ നിലപാട് പാർട്ടിയുടേതല്ല. അതു സംഘടനയുടെ അഭിപ്രായമാണ്. അതിൽ പലതിനോടും പാർട്ടിക്ക് വിയോജിപ്പുണ്ട്. സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ സാംസ്കാരിക ഫാസിസം കേരളത്തിൽ അനുവദിക്കില്ല. കേരളത്തിൽ സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസിന്റെ നീക്കം. അതിന്റെ ഭാഗമായാണ് സാഹിത്യകാരൻമാർക്കെതിരേ തുടർച്ചയായ പ്രചാരണം അവർ നടത്തുന്നത്.
ബിജെപി നേതാക്കൾ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുന്നു. എം.ടി. വാസുദേവൻ നായർ, കമൽ തുടങ്ങിയവർക്കെതിരേ ബിജെപി നേതാക്കൾ നടത്തുന്ന ആക്രോശം സാംസ്കാരിക കേരളത്തെ മലിനമാക്കുന്നു. ആർഎസ്എസിനും ബിജെപിക്കുമെതിരേ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുമെന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. എന്നാൽ, ആ നീക്കം കേരളത്തിൽ നടപ്പാകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
നോട്ട് അസാധുവാക്കൽ; പ്രധാനമന്ത്രിയെ പ്രതീകാത്മകവിചാരണ ചെയ്യുമെന്നു സിപിഎം
02:12 AM Jan 12, 2017 | Deepika.com