കോഴിക്കോട്: റേഷൻ കരടു മുൻഗണന പട്ടികയിൽ അനർഹരായ ഏഴ് ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തുകയും അർഹരായ 10 ലക്ഷം കുടുംബങ്ങളെ ഒഴിവാക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജന. സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടു. ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ച് റേഷൻ കാർഡ് ഡാറ്റ എൻട്രിയിലും മുൻഗണന പട്ടികയും വ്യാപക തെറ്റുകൾ വരുത്തി സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് ഈ ഉദ്യോഗസ്ഥരുണ്ടാക്കിയത്. പട്ടിക അംഗീകരിക്കരുത്.
റേഷൻ മൊത്തവ്യാപാരികളെ ഒഴിവാക്കി ഭക്ഷ്യധാന്യങ്ങൾ നേരിട്ട് കടകളിൽ എത്തിക്കാൻ കരാർ എടുത്തവരിൽ ക്രിമിനലുകളും കരിഞ്ചന്ത മാഫിയയുമുണ്ട്. ഇവരെ സഹായിക്കാനാണ് കംപ്യൂട്ടർവത്കരണവും സ്മാർട്ട് കാർഡും ജിപിഎസ് സംവിധാനവും അട്ടിമറിച്ചത്. 35 ശതമാനം റേഷൻ സാധനങ്ങളും ഉദ്യോഗസ്ഥ മാഫിയ കരിഞ്ചന്തയിൽ വിൽക്കുകയാണ്. റേഷൻ വിതരണം അട്ടിമറിക്കുന്ന കരിഞ്ചന്തക്കാരെയും ക്രിമിനലുകളെയും തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ 27ന് പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
12:26 AM Mar 22, 2017 | Deepika.com