കോഴിക്കോട്: ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിച്ചതിനെ തുടർന്നാണ് ഉത്തർ പ്രദേശിൽ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. എംഇഎസ് വനിതാകോളജിൽ എംഇഎസ് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ’യുപി തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയം’ എന്ന സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയം ആശങ്കയോടെയും ഭയത്തോടെയും നോക്കികാണുന്നില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇതിന് മുൻപും വലിയ തോൽവികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുണ്ട്. അതിനെയെല്ലാം തരണം ചെയ്ത് കോൺഗ്രസ് മുന്നോട്ട് പോയിട്ടുണ്ട്. മോദി ഭരണത്തിൽ വന്ന് രണ്ടര കൊല്ലമായിട്ടും വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റിയിട്ടില്ല. അപ്രതീക്ഷിത നോട്ട് നിരോധനം ജനങ്ങളെ വലച്ചു. ജനവികാരം ഇലക്ഷനിൽ പ്രതിഫലിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാൽ ബിജെപിയുടെ നയങ്ങളെ എതിർക്കുന്നവരുടെ വോട്ടുകൾ ഏകോപിപ്പിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറിച്ചായേനെ. ബിജെപി ക്കെതിരായവർ ഒന്നിച്ചപ്പോഴാണ് ബിഹാറിൽ നിതീഷ്കുമാറിന് മുൻപ് മികച്ച വിജയം നേടാനായത്. അതിനാൽ ബിജെപിക്കെതിരായവർ ഒന്നിച്ചുനിന്നാൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ജയം ഭയപ്പെടുത്തുന്നില്ലെങ്കിലും അതിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള യോഗി ആദിത്യനാഥ് യുപി യുടെ മുഖ്യമന്ത്രിയായത് ആശങ്കയുളവാക്കുന്നുണ്ട്. നാനാത്വത്തിലും ഏകത്വം കാത്ത് സൂക്ഷിക്കുന്ന ഇന്ത്യയുടെ മതേതരത്വത്തെ വ്രണപ്പെടുത്തുന്നവയാണ് ആദിത്യനാഥിന്റെ പ്രസ്താവനകളെല്ലാം. മണിപ്പൂരിലും ഗോവയിലും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ അറിവോ സമ്മതമോയില്ലാതെ മന്ത്രിസഭ രൂപപ്പെടുത്താൻ മുന്നിട്ടിറങ്ങിയ ബിജെപിയുടെ പ്രവൃത്തി അങ്ങേയറ്റം ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് ശരിയാണ്. എന്നാൽ 1977 ലെ ദയനീയ പരാജയത്തിന് ശേഷം കേവലം മൂന്ന് വർഷം കൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചുവന്നത്.
ഇന്ന് പ്രാദേശിക രാഷ്ട്രീയത്തിനും ജാതിരാഷ്ട്രീയത്തിനും വേരോട്ടം കൂടിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന് തിരിച്ചുവരാൻ സാധിക്കും. കാരണം എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്.
ജനാധിപത്യത്തിനെ സംരക്ഷിക്കുകയും സമൂഹത്തിലെ വിഭാഗീയതയെ തളർത്തുകയും ചെയ്യേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
എംഇഎസ് പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സി.ടി. സക്കീർഹുസൈൻ,വിജയരാഘവൻ, വർഗീസ് ജോർജ് , പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
യുപിയിൽ ബിജെപി ജയിച്ചത് വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതിനാലെന്ന് ഉമ്മൻചാണ്ടി
12:36 AM Mar 21, 2017 | Deepika.com