കോഴിക്കോട്: മിഠായിത്തെരുവ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കടകളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ മുൻകരുതലുകൾ 25 ന് പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ യു.വി. ജോസ് കർശന നിർദേശം നൽകി. ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മിഠായിത്തെരുവിൽ ചേർന്ന ഉദ്യോഗസ്ഥരുടേയും വ്യാപാരി സംഘടനാ പ്രതിനിധികളുടേയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കച്ചവട സ്ഥാപനം നടത്തിപ്പുകാരുടേയും ഉപഭോക്താക്കളുടേയും സുരക്ഷ മുൻനിർത്തിയാണ് സുരക്ഷാ മുൻകരുതൽ കർശനമാക്കുന്നത്. കാലപ്പഴക്കം ചെന്ന വയറിംഗ് മാറ്റൽ, തീ അണയ്ക്കുന്ന ഉപകരണം സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്താൻ പരിശോധനയെ തുടർന്ന് നിർദേശം നൽകിയിരുന്നതാണ്. സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്താൻ ഇനിയും സ്ഥാപനങ്ങൾ ശേഷിക്കുന്നുണ്ട്. 25 നകം പ്രവൃത്തി പൂർത്തികരിക്കാത്ത സ്ഥാപനങ്ങളെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ വ്യാപാരി സംഘടനാ പ്രതിനിധികളെ അറിയിച്ചു.
ഉയർന്ന കെട്ടിടങ്ങളിൽ ആവശ്യമുളള അഗ്നിശമന സംവിധാനം പലതും പ്രവർത്തനക്ഷമമല്ലെന്ന് ജില്ലാ ഫയർ ഓഫീസർ അരുണ് ഭാസ്കർ പറഞ്ഞു. സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന വേളയിൽ പ്രവർത്തന സജ്ജമായിരുന്ന സംവിധാനങ്ങൾ പലതും ഉപയോഗശൂന്യമായിരിക്കയാണ്. വഴികളിലും കോണിപ്പടികളിലും സാധനങ്ങൾ സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. ചെറിയ അഗ്നി ബാധയുണ്ടാകുന്പോൾ ഉടൻ തീ അണയ്ക്കുന്നതിനുളള ജലലഭ്യത ഉറപ്പുവരുത്തണം. 15 മീറ്റർ ചുറ്റളവിൽ ഒന്ന് എന്ന നിലയിൽ ഫയർ എക്സ്റ്റിംഗ്വിഷർ ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വിച്ച് ബോർഡിന് സമീപത്തും ഇൻവെർട്ടറുകൾക്ക് മുകളിലും സാധനങ്ങൾ സൂക്ഷിക്കുന്നത് അപകടകരമായ നിലയിലാണ്. സ്ഥാപനത്തിലെ ജീവനക്കാർക്ക് തന്നെ സ്വിച്ച് ബോർഡുകൾ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. മെയിൻ സ്വിച്ച് എവിടെയാണെന്ന് പോലും അറിയില്ല.സ്വിച്ച് ബോർഡുകൾക്ക് ഒരു മീറ്റർ അകലത്തിൽ വരെ തുറസായ സ്ഥലം വേണമെന്ന വ്യവസ്ഥയുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. കടയുടമയുടെ ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്ന് കോർപറേഷൻ അധികൃതർ നിർദേശിച്ചു.
കച്ചവട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തകർക്ക് സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് പരിശീലനം നൽകും. മണ്ണിനടിയിലൂടെ വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന ജോലികൾ വിഷുവിന് ശേഷം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ബി. അബ്ദുൾ നാസർ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സുരക്ഷാ മുൻകരുതൽ നടപടി 25ന് മുന്പ് പൂർത്തിയാക്കാൻ നിർദേശം
12:36 AM Mar 21, 2017 | Deepika.com