കോഴിക്കോട്: കവിതയെ ശക്തിപ്പെടുത്തേണ്ടത് ആരെയും പ്രകോപിപ്പിക്കുന്ന പുതിയ പ്രമേയങ്ങൾ അവതരിപ്പിച്ചുകൊണ്ടാകണമെന്ന് കവിയും മലയാളം സർവകലാശാലാ വൈസ് ചാൻസലറുമായ കെ. ജയകുമാർ. ലോക കവിതാദിനത്തോടനുബന്ധിച്ച് കാലിക്കട്ട് സർവകലാശാലാ മലയാളം പഠനവകുപ്പ് സംഘടിപ്പിച്ച കവിതാ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ മിക്ക കവിതകളും, ആവിഷ്കാര സ്വാതന്ത്ര്യത്തിനേറ്റ തിരിച്ചടി പോലുള്ള സമകാലീനമായ ഒന്നുരണ്ട് പ്രമേയങ്ങളിൽ മാത്രം ഒതുങ്ങുന്നതായി കാണുന്നു. അവയെക്കുറിച്ചും തീർച്ചയായും കവിതകൾ എഴുതേണ്ടത് തന്നെയാണ്. എന്നാൽ അങ്ങനെയേ പാടുള്ളൂവെന്ന ധാരണയുണ്ടാകുന്നത് ഉചിതമല്ല. കവിതയെ ചില ആനുകാലിക കവികൾ അങ്ങിനെയുള്ള ചില കുറ്റികളിൽ കൊണ്ട് കെട്ടിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതൽ വേദനകളെ വിളിച്ചുവരുത്താൻ വേണ്ടിയുള്ള ധീരമായ ആവിഷ്കാരങ്ങളിലൂടെയാണ് കവികൾ പ്രകോപനം സൃഷ്ടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചങ്ങന്പുഴയെ പോലെ കവിതയെഴുതിയ ആയിരം പേർ അക്കാലങ്ങളിൽ ഉണ്ടായിരുന്നു. അവരൊക്കെയും ചരിത്രത്തിൽ നിന്ന് നിശേഷം മാഞ്ഞുപോയത് പുതിയ കവികൾക്ക് പാഠമാവണം. നിലവിലുള്ള പ്രശസ്തരായ കവികളുടെ സ്വാധീനത്തിൽ നിന്ന് രക്ഷപ്പെട്ട് പുതുസരണിയിലൂടെ സഞ്ചരിക്കാനാകണം പുതിയ കവികൾ ശ്രദ്ധിക്കേണ്ടത്. സൈബർ ലോകത്ത് സാന്നിധ്യമറിയിക്കുന്ന നൂറ് കണക്കിന് കവികൾ, കവിത സജീവമായി നിലനിൽക്കുന്നതിന്റെ തെളിവാണെന്നും കെ. ജയകുമാർ പറഞ്ഞു.
പ്രൊ-വൈസ് ചാൻസലർ ഡോ.പി. മോഹൻ, കവി കെ.ആർ. ടോണി, ഇ.പി. ജ്യോതി, ഡോ. ഉമർ തറമേൽ തുടങ്ങിയവർ പങ്കെടുത്തു.
കവിതയിൽ പ്രകോപിക്കുന്ന പുതിയ പ്രമേയങ്ങൾ വരണം: കെ. ജയകുമാർ
12:36 AM Mar 21, 2017 | Deepika.com