പാരിസ്: ഇന്റർനെറ്റിലുടെ കുട്ടികളുടെ അശ്ലീലദൃശ്യം കണ്ടവരുടെ പക്കൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടിയവർ പിടിയിൽ.
ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ നിന്നുള്ള 19 യുവാക്കളാണ് തിങ്കളാഴ്ച നടന്ന തെരച്ചിലിൽ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഇവർ ഫിഷിംഗ് തട്ടിപ്പിന് ഇരയാക്കിയത്. യൂറോപ്പോൾ അടക്കമുള്ള പോലീസ് സേനകളുടെ പേരിൽ വ്യാജ സമൻസ് അയച്ച് ഇവർ മൂന്ന് മില്യൺ യൂറോ തട്ടുകയായിരുന്നു.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഓൺലൈനിലൂടെ കണ്ടവരുടെ വിവരങ്ങൾ സ്വന്തമാക്കി, പോലീസിന്റെ പേരിലുള്ള വ്യാജ ലിങ്കുകളിലൂടെ പിഴ അടയ്ക്കാനുള്ള സമൻസ് ഇവർ അയച്ചു. നാണക്കേട് ഭയന്ന് ഇവർ ആവശ്യപ്പെട്ട് വൻ പിഴത്തുക പലരും അടച്ചു. പണം നൽകിയില്ലെങ്കിൽ കേസെടുക്കുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തിയിരുന്നത്.
5,000 യൂറോ മുതൽ 20,000 യൂറോ വരെയാണ് ഇവർ ഓരോ വ്യക്തികളിലും നിന്നും തട്ടിയതെന്ന് പോലീസ് അറിയിച്ചു. 2021 മുതലാണ് ഈ തട്ടിപ്പ് വ്യാപകമായതെന്നും മുൻപരിചയമോ പരസ്പരബന്ധമോ ഇല്ലാതെ, സമാന രീതിയിൽ തട്ടിപ്പ് നടത്തുന്ന അഞ്ച് ചെറുസംഘങ്ങളിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായതെന്നും അധികൃതർ വ്യക്തമാക്കി.
തട്ടിപ്പിനിരയായവരിൽ ചിലർ ജീവനൊടുക്കിയതായും പോലീസ് അറിയിച്ചു.
കുട്ടികളുടെ അശ്ലീലദൃശ്യം കണ്ടവർക്ക് വ്യാജ സമൻസ് അയച്ച് പണം തട്ടിയവർ പിടിയിൽ
11:45 PM Jun 23, 2023 | Deepika.com