പാറ്റ്ന: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാനുറച്ച് പ്രതിപക്ഷ കക്ഷികൾ. ബിഹാറിലെ പാറ്റ്നയിൽ ചേർന്ന യോഗത്തിൽ, മിഷൻ 2024-നായി ഒന്നിച്ച് നിൽക്കുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാനും പൊതു മിനിമം നയം സ്വീകരിക്കാനുമായി ഷിംലയിൽ മറ്റൊരു സംയുക്ത യോഗം കൂടി നടത്തുമെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.
കോൺഗ്രസ്, എൻസിപി, ശിവസേന(താക്കറെ വിഭാഗം), തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, നാഷണൽ കോൺഫറൻസ്, ഡിഎംകെ, പിഡിപി, സിപിഎം, സിപിഐ തുടങ്ങിയ 18 പാർട്ടികളുടെ പ്രതിനിധികളാണ് ആർജെഡി നേതാവ് തേജ്വസി യാദവ് ആതിഥേയത്വം വഹിച്ച യോഗത്തിൽ പങ്കെടുത്തത്.
ബിജെപിയെ ഭരണത്തിൽ നിന്ന് തൂത്തെറിയുമെന്നും പാർട്ടികൾ തമ്മിലുള്ള സീറ്റ് വിഭജനത്തെപ്പറ്റിയുള്ള ചർച്ചകൾ ജൂലൈ രണ്ടാം വാരം നടക്കുന്ന ഷിംല യോഗത്തിൽ നടക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
അടിയന്തരാവസ്ഥാക്കാലത്ത് ജയപ്രകാശ് നാരായണൻ നേതൃത്വം നൽകിയത് പോലെയുള്ള ജനമുന്നേറ്റമായി ഈ സഖ്യം മാറുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കി. തങ്ങളുടെ പോരാട്ടം ഐക്യ പ്രതിപക്ഷ പോരാട്ടമല്ലെന്നും ബിജെപിയുടെ ഏകാധിപത്യ ഭരണത്തിനെതിരായ യുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആശയപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കുമെന്ന് ശിവസേന(താക്കറെ വിഭാഗം) നേതാവ് ഉദ്ധവ് താക്കറെ പ്രസ്താവിച്ചു.
മിഷൻ 2024! ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാൻ പ്രതിപക്ഷം
06:54 PM Jun 23, 2023 | Deepika.com