ചങ്ങനാശേരി: എന്‍എസ്എസില്‍ ഭിന്നതയില്ലെന്നും താന്‍ ഒഴിയണമെന്ന ചിലരുടെ ആഗ്രഹം മാത്രമാണ് പ്രശ്നമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അഞ്ചാമതും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
താന്‍ 62 വര്‍ഷമായി എന്‍എസ്എസിന്റെ മണ്ണില്‍ തുടരുകയാണ്. പല സ്ഥാനങ്ങള്‍ അലങ്കരിച്ചു. അക്കൗണ്ടന്റായും അഡ്മിസിസ്ട്രേറ്റീവ് ഓഫീസറായും അസിസ്റ്റന്റ് സെക്രട്ടറിയായും സെക്രട്ടറിയുമായൊക്കെ പ്രവര്‍ത്തിച്ചു. ഒമ്പത് വര്‍ഷം മന്നത്ത് പത്മനാഭനൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവുമുണ്ടായി.
താന്‍ അഴിമതിക്കാരനല്ല. അതിനാല്‍ത്തന്നെ പലര്‍ക്കും അവരവരുടെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ല. ജനം തന്നെ അംഗീകരിക്കുന്നുണ്ട്. പ്രതിനിധിസഭയിൽ നിന്നും 300 പേരില്‍ ആറുപേര്‍ മാത്രമാണ് ഇറങ്ങിപ്പോയത്.
ശശി തരൂര്‍ എന്‍എസ്എസിനെ സംബന്ധിച്ച് തറവാടിയാണെന്നും ആ കാലഘട്ടത്തിന് യോജിച്ച ആള് ആയതിനാലാണ് അന്ന് ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എൻഎസ്എസ് പ്രതിനിധി സഭയില്‍ നിന്ന് ആറുപേര്‍ ഇറങ്ങിപ്പോയിരുന്നു. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി. കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍ വിജയകുമാരന്‍ നായര്‍, രവീന്ദ്രന് നായര്‍, അനില്‍കുമാര്‍ എന്നിവരാണ് ഇറങ്ങിപ്പോയത്.
ധനമന്ത്രി കെ.എന്‍.ബാലഗോപലിന്റെ സഹോദരന് കൂടിയാണ് കലഞ്ഞൂര്‍ മധു. 26 വര്‍ഷമായി മധു ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഇന്ന് മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയില്‍ നിന്നുള്ള ഇറങ്ങിപോക്ക്.
ഡയറകടര്‍ ബോര്‍ഡില്‍ കേരള കോൺഗ്രസ്- ബി നേതാവും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാറിനെ പുതിയതായി ഉള്‍പ്പെടുത്തിയെന്നും സുകുമാരൻ നായർ അറിയിച്ചു.
അഴിമതിക്കാരനല്ല; 62 വര്‍ഷമായി എന്‍എസ്എസിന്റെ മണ്ണില്‍ തുടരുന്നു: സുകുമാരന്‍ നായര്‍
04:31 PM Jun 23, 2023 | Deepika.com