തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മരത്തിന്റെ മുകളിൽ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങൾ തുടർന്ന് മൃഗശാല അധികൃതർ. മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി കുരങ്ങ് കഴിയുന്നത്.
കുരങ്ങ് ഓരോ മരത്തിൽ നിന്നും വേറൊരു മരത്തിലേക്ക് ചാടിപ്പോയിക്കൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ച മുതലാണ് മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിൽ ഇരിപ്പുറപ്പിച്ചത്.
കുരങ്ങിനെ കണ്ടെത്തിയതിനെ തുടർന്ന് മൃഗശാല അധികൃതർ രണ്ട് ജീവനക്കാരെ കുരങ്ങിനെ നിരീക്ഷിക്കാനായി നിയോഗിച്ചിരിക്കുകയാണ്. കുരങ്ങിന് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നത് കൊണ്ടാണ് മരത്തിൽ നിന്നും താഴെയിറങ്ങാൻ മടിയ്ക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
കാക്കകളുടെ ശല്യം ഉണ്ടാകാതെ നോക്കുകയാണ് ജീവനക്കാർ. മയക്കുവെടി വച്ച് താഴെ എത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
തിരുപ്പതിയിൽ നിന്നും മൃഗശാലയിലേക്ക് എത്തിച്ച ഹനുമാൻ കുരങ്ങ് ഒരാഴ്ചക്ക് മുൻപാണ് കൂട് തുറന്നപ്പോൾ ചാടിപ്പോയത്. ആദ്യം മൃഗശാലയിലെ മരത്തിന് മുകളിൽ കുരങ്ങ് നിലയുറപ്പിക്കുകയായിരുന്നു.
ഇണയായ ആണ്‍കുരങ്ങിനെ കാണിച്ച് പെണ്‍കുരങ്ങിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
ഹനുമാൻ കുരങ്ങ് "മസ്ക്കറ്റിന്' സമീപം; കണ്ണുംനട്ട് കാത്തിരുന്ന് ജീവനക്കാർ
03:02 PM Jun 23, 2023 | Deepika.com