"വേട്ടയാടിയിട്ടും ആ കുട്ടി പിടിച്ചുനിന്നില്ലേ...': ആർഷോയോട് മാധ്യമങ്ങൾ മാപ്പു പറയണമെന്ന് ബാലൻ

12:37 PM Jun 22, 2023 | Deepika.com
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ മാധ്യമങ്ങൾ വേട്ടയാടിയെന്ന വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ആർഷോയെ മാധ്യമങ്ങൾ നിരന്തരം വേട്ടയാടി. എന്നിട്ടും ആ കുട്ടി പിടിച്ചുനിന്നു. ഒരു ക്ഷമാപണമെങ്കിലും മാധ്യമങ്ങൾ നടത്തിയോയെന്നും ബാലൻ ചോദിച്ചു.

എസ്എഫ്ഐ എന്നാൽ ഒരു വികാരമാണ്. കെഎസ്‌യുവിനെ മൂലക്കിരുത്തി ഈ സ്ഥിതിയിലേക്കെത്തിക്കാന്‍ എസ്എഫ്‌ഐ വലിയ ത്യാഗം നടത്തി. പ്രസ്ഥാനത്തിനുള്ളില്‍ ആര് തെറ്റ് ചെയ്താലും നടപടി സ്വീകരിക്കുന്ന നിലപാടാണ് എസ്എഫ്‌ഐ ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളത്.

സിപിഎമ്മിന്‍റെ ജനകീയ അടിത്തറ നിലനിർത്തുന്ന സംഘടനയെ ഇല്ലാതാക്കുക എന്നതാണ് ഇപ്പോൾ കോൺഗ്രസിന്‍റെ അജണ്ട. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ക്കൊപ്പം എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

1970ൽ എസ്എഫ്ഐ രൂപീകൃതമായതിന് ശേഷം അതിലെ ഒരു നേതാക്കളെ പറ്റിയും ഇതുവരെ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടില്ല. നിഖിൽ തോമസിന്‍റെ അഡ്മിഷനുവേണ്ടി സിപിഎം നേതാവ് ശിപാർശ ചെയ്തെങ്കിൽ തെറ്റില്ല. മാനേജ്മെന്‍റ് സീറ്റിൽ യുഡിഎഫ്, എൽഡിഎഫ് നേതാക്കളും പ്രവേശനത്തിന് ശിപാർശ ചെയ്യാറുണ്ട്. അവരാരും സർട്ടിഫിക്കറ്റ് പരിശോധിച്ചിട്ടല്ലോ ശിപാർശ ചെയ്യുന്നത്.

എസ്എഫ്ഐയിൽ അന്യവർഗ ചിന്താഗതിയുള്ള കുടുംബങ്ങളിൽനിന്ന് വരുന്ന കുട്ടികളുമുണ്ട്. ആ കുട്ടികളിൽ അവരുടെ കൂടപ്പിറപ്പായ ചില തെറ്റുകൾ ഉണ്ടാകും. ആ തെറ്റുകൾ കണ്ടറിഞ്ഞു തിരുത്തുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐയെന്നും ബാലൻ പറഞ്ഞു.