ബെയ്ജിംഗ്: ലോകകപ്പ് ജേതാക്കളോട് പോരുതിത്തോറ്റ് ഏഷ്യൻ കരുത്തരായ ഓസ്ട്രേലിയ. ലയണൽ മെസിയുടെ ലാ ആൽബിസെലെസ്റ്റെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസീസിനെ പരാജയപ്പെടുത്തിയത്. രണ്ടാം മിനിറ്റിൽ കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
എന്നാൽ പിന്നീടങ്ങോട്ട് ലോക ചാമ്പ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് സോക്കറോസ് നടത്തിയത്. പലവട്ടം എമിലിയാനോ മാർട്ടിനസിനെ ഓസീസ് പരീക്ഷിച്ചു. ഒരു തവണ എമിലിയാനോയെയും കടന്നുപോയ പന്ത് പോസ്റ്റിൽ ഇടിച്ച് ലോക ഒന്നാം നമ്പർ ടീമിന്റെ മാനംകാത്തു. രണ്ടാം പകുതിയിൽ ജർമയ്ൻ പെസെല്ലയാണ് (68’) അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്.
ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും വേഗമേറിയ ഗോളിനാണ് ബെയ്ജിംഗ് വർക്കേഴ്സ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. 79-ാം സെക്കൻഡിലായിരുന്നു മെസിയുടെ ഗോൾ. എൻസൊ ഫെർണാണ്ട സിന്റെ അസിസ്റ്റിൽനിന്ന് ഡി സർക്കിളിനുള്ളിൽവച്ച് ഇടംകാൽകൊണ്ട് എടുത്ത മിന്നും ഷോട്ടിലൂടെയായിരുന്നു മെസി ഓസ്ട്രേലിയൻ വലകുലുക്കിയത്.
68-ാം മിനിറ്റിൽ ഡിപോളിന്റെ അസിസ്റ്റിലായിരുന്നു പെസെല്ലയുടെ ഗോൾ. ബോക്സിലേക്ക് പറന്നിറങ്ങിയ ഡിപോൾ ക്രോസിന് പെസല്ല തലവയ്ക്കുകയായിരുന്നു.
മെസിയുടെ മിന്നൽ ഗോൾ; പോരുതിത്തോറ്റ് ഓസ്ട്രേലിയ
10:44 PM Jun 15, 2023 | Deepika.com