ഭൂവനേശ്വർ: ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് നടന്നുവന്ന രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ദേശീയ ദുരന്തനിവാരണ സേന. ദുരന്ത മേഖലയിൽ പ്രവർത്തിച്ചുവന്ന ഒന്പത് സംഘങ്ങളേയും പിൻവലിച്ചതായി എൻഡിആർഎഫ് അറിയിച്ചു.
എൻഡിആർഎഫ് സംഘം 44 പേരെ രക്ഷപ്പെടുത്തി. 121 മൃതദേഹങ്ങൾ അപകടത്തിൽപ്പെട്ട ട്രെയിനിൽനിന്നും കണ്ടെടുത്തു. അപകടത്തിൽപ്പെട്ട ട്രെയിനുകളിൽനിന്ന് പരിക്കേറ്റവരെ മുഴുവനും പുറത്തെടുത്തു. മൃതദേഹങ്ങളും പൂർണമായും മാറ്റിയതായി എൻഡിആർഎഫ് അറിയിച്ചു.
എട്ട് സംഘങ്ങൾ ഞായറാഴ്ച പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഒരു സംഘത്തെ തിങ്കളാഴ്ചയാണ് പിൻവലിച്ചത്.
ബാലസോർ, മുണ്ടാലി (കട്ടക്ക് ജില്ല), കോൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സംഘത്തിന്റെ ഒന്പത് യൂണിറ്റും രക്ഷാപ്രവർത്തനം നടത്തി. 24 യൂണിറ്റ് അഗ്നിരക്ഷാ വിഭാഗത്തെയും വിന്യസിച്ചിരുന്നു.
ഒഡീഷ ട്രെയിൻ ദുരന്തം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് എൻഡിആർഎഫ്
10:58 PM Jun 05, 2023 | Deepika.com