ഭുവനേശ്വര്‍: "എന്താണ് പറ്റിയതെന്ന് മനസിലായില്ല, അതിനും മുന്‍പേ ട്രെയിന്‍ തലകീഴായി മറിയുന്ന പോലെ തോന്നി...പിന്നെ കേട്ടത് വലിയ ശബ്ദവും എവിടെയൊക്കെയോ ഇടിച്ചുതകര്‍ക്കുന്ന പോലെയും കൂട്ടനിലവിളികളും...'
ഭുവനേശ്വറിലെ താല്കാലിക ആശുപത്രിയില്‍നിന്ന് അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഫോണിലൂടെ ദീപികയുമായി പങ്കിടുമ്പോള്‍ തൃശൂര്‍ അന്തിക്കാട് സ്വദേശി കിരണിന്റെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു.
കൂടെയുണ്ടായിരുന്ന മൂന്നുപേരടക്കം എല്ലാവരും വലിയൊരു അപകടത്തില്‍നിന്ന് ജീവന് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തിന്റെ വേദന ഇന്നലത്തേതിനേക്കാള്‍ ഇന്നുണ്ടെന്നും കിരൺ പറഞ്ഞു.
മൃതദേഹങ്ങളുടെ നടുവിലായിരുന്നു ഞങ്ങള്‍. ട്രെയിന്‍ അപകടമെന്നൊക്കെ പത്രത്തില്‍ വായിച്ചിട്ടുണ്ടെങ്കിലും അതില്‍ പെട്ടപ്പോഴാണ് തീവ്രതയും ഭീകരതയും മനസിലാക്കിയത് - കാറളം സ്വദേശി വിജീഷ് പറഞ്ഞു.
സ്ലീപ്പര്‍ ട്രെയിനിന്റെ കോച്ചില്‍ നില്‍ക്കുകയായിരുന്നതിനാലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍ പരിക്കേറ്റ കാരമുക്ക് സ്വദേശി രഘു വിശദമാക്കി.
"രണ്ട് വട്ടം ട്രെയിന്‍ ഇടത്തേക്ക് മറിഞ്ഞു. കോച്ചില്‍ ഒപ്പം യാത്ര ചെയ്ത ആളുകളില്‍ പലരും മരിച്ചുകിടക്കുന്നുണ്ടായിരുന്നു. നില്‍ക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. അപകടത്തിനുശേഷം എമര്‍ജന്‍സി വാതില്‍ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളില്‍ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിനുശേഷം ട്രാക്കിനടുത്തുള്ള ഒരു വീട്ടില്‍ ആദ്യം ചെന്ന് അഭയം തേടി. പിന്നീട് ആശുപത്രിയിലെത്തി അഡ്മിറ്റായി'' - വൈശാഖ് ഓര്‍മിച്ചു.
കോല്‍ക്കത്തയില്‍നിന്നു കോറമണ്ഡല്‍ എക്സ്പ്രസ് ട്രെയിനില്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു ട്രെയിന്‍ അപകടത്തില്‍ ഇവരും പെട്ടത്. ഒരു ബുദ്ധക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കോല്‍ക്കത്തയില്‍ പോയി തിരിച്ചുവരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
നാലുപേരുടെയും പരിക്ക് സാരമുള്ളതല്ലെങ്കിലും അത്യാവശ്യം പരിക്കുകള്‍ എല്ലാവര്‍ക്കുമുണ്ട്. തൃശൂരില്‍ നിന്ന് എട്ടുപേരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന് ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം തിരികെയെത്തിയിരുന്നു.
വിവരമറിഞ്ഞ് നാടു നടുങ്ങി
ട്രെയിന്‍ അപകട വാര്‍ത്ത അന്തിക്കാട്ടേക്ക് കരാറുകാരനായ രതീഷിനെ ആദ്യം വിളിച്ചു പറഞ്ഞത് അപകടത്തില്‍ പരിക്കേറ്റ വൈശാഖായിരുന്നു. കൂടെയുള്ള മൂന്നുപേരെയും കാണാനില്ലെന്നും തനിക്കു ചുറ്റും മൃതദേഹങ്ങള്‍ കൂടിക്കിടക്കുകയാണെന്നും പറഞ്ഞ് പരിഭ്രമത്തോടെയും വേദനയോടെയും പേടിയോടെയുമായിരുന്നു വൈശാഖ് നാട്ടിലേക്ക് വിവരം നല്‍കിയത്.
അപ്പോഴേക്കും ഒഡീഷ ട്രെയിന്‍ അപകടവാര്‍ത്തകളും നിരവധിപേര്‍ മരിച്ചെന്ന ഫ്ളാഷ് ന്യൂസും ടിവിയില്‍ വന്നു. അതോടെ നാട്ടിലാകെ ഭീതി പരന്നു. വൈശാഖിനെ തിരിച്ച് ബന്ധപ്പെട്ടപ്പോഴും മറ്റു മൂന്നുപേരെക്കുറിച്ച് വിവരമില്ലെന്നായിരുന്നു മറുപടി.
എന്തു ചെയ്യണമെന്നും ആരെ ബന്ധപ്പെട്ടാല്‍ വിവരമറിയുമെന്നുമറിയാതെ വിഷമിച്ചിരിക്കുന്നതിനിടെ മറ്റു മൂന്നുപേരും രതീഷിനെ നാട്ടിലേക്ക് വിളിച്ചു. തങ്ങള്‍ക്ക് കുഴപ്പങ്ങളില്ലെന്നും കാര്യമായ പരിക്കില്ലെന്നും എന്നാല്‍ വൈശാഖിനെ കാണാനില്ലെന്നും മൂവര്‍സംഘം പറഞ്ഞു. വൈശാഖിനും കുഴപ്പമില്ലെന്ന് നാട്ടിലുള്ളവര്‍ പറഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകളും ഭീതികളുമൊഴിഞ്ഞു.
മലയാളി സമാജം പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ കാണും
ഒറീസയിലെ മലയാളി സമാജം പ്രവര്‍ത്തകര്‍ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശികളെ ശനിയാഴ്ച കാണും. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നുമാണ് നാലുപേരും വീട്ടില്‍ വിളിച്ചറിയിച്ചത്.
മലയാളി സമാജം പ്രവര്‍ത്തകര്‍ ഇവരെ കണ്ടശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. നാട്ടിലേക്ക് ഇവരെ എത്രയും പെട്ടന്ന് എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ നാട്ടിലെ ബന്ധുക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. യാത്ര ചെയ്യാനുള്ള ശാരീരിക ബുദ്ധിമുട്ടില്ലെങ്കില്‍ എത്രയും വേഗം ഇവരെ നാട്ടിലേക്ക് എത്തിക്കാന്‍ നടപടിയെടുക്കും.
അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ പലതും റദ്ദാക്കിയിട്ടുള്ളതിനാല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ച ശേഷമേ ഇവരെ നാട്ടിലെത്തിക്കാന്‍ സാധിക്കൂവെന്നും പറയുന്നു. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ ഒഡീഷയിലേക്ക് പോകുന്ന കാര്യവും പിന്നീട് തീരുമാനിക്കും.
അപകടത്തില്‍ രഘുവിന്റെ പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. മറ്റുള്ളവരുടെ കൈകാലുകള്‍ക്ക് പരിക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ മലക്കം മറിഞ്ഞതിന്റെ വേദനകള്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഗുരുതരപരിക്കുകള്‍ ആര്‍ക്കുമില്ല.
‘മൃതദേഹങ്ങളുടെ നടുവിലായിരുന്നു’: ട്രെയിന്‍ അപകടത്തിന്റെ വിറയല്‍ മാറാതെ മലയാളികൾ
01:07 PM Jun 03, 2023 | Deepika.com