അഹമ്മദാബാദ്: കനത്ത മഴ മൂലം മത്സരം ആരംഭിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ ഐപിഎൽ 16-ാം സീസണിന്റെ ഫൈനൽ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റി. മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
ഇന്ന് വൈകിട്ട് മുതൽ അഹമ്മദാബാദിൽ കനത്ത മഴ പെയ്തിരുന്നതിനാൽ മത്സരത്തിന്റെ ടോസിടൽ ചടങ്ങ് പോലും നടത്താനായില്ല. 11 മണിയോടെ മഴ മാറിയെങ്കിലും മൈതാനം മത്സരയോഗ്യമല്ലെന്ന് അംപയർമാർ വിധിയെഴുതിയതോടെയാണ് ഫൈനൽ മാറ്റിവച്ചത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആണ് ഫൈനൽ മത്സരം മഴ മൂലം മാറ്റിവയ്ക്കുന്നത്.
ഇന്ന് രാത്രി 9:35-ന് മുമ്പ് മത്സരം ആരംഭിക്കാൻ സാധിച്ചിരുന്നെങ്കിൽ ഓവറുകൾ വെട്ടിച്ചുരുക്കാത തന്നെ മത്സരം പൂർത്തിയാക്കാമായിരുന്നു. ഒമ്പത് മണിക്ക് മൈതാനത്ത് കവറുകൾ നീക്കം ചെയ്ത് റോളറുകൾ ഉപയോഗിച്ച് ഈർപ്പം കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും വീണ്ടും മഴ എത്തുകയായിരുന്നു.
റിസർവ് ദിനമായ തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വൃത്തങ്ങൾ അറിയിച്ചത്. മഴ വീണ്ടും വില്ലനായാൽ, ഓവറുകൾ വെട്ടിച്ചുരുക്കി പോരാട്ടം നടത്തും. രാത്രി 11:56-ന് മുമ്പുവരെയുള്ള സമയത്ത് മത്സരം ആരംഭിക്കാനായാൽ അഞ്ച് ഓവർ വീതമെങ്കിലുമുള്ള രണ്ട് ഇന്നിംഗ്സുകളുടെ പോരാട്ടം നടത്തും.
ഇതും സാധ്യമായില്ലെങ്കിൽ സൂപ്പർ ഓവർ മാത്രം നടത്തി വിജയിയെ നിശ്ചയിക്കും. അർധരാത്രി 12:06 ആണ് സൂപ്പർ ഓവർ ആരംഭിക്കാനുള്ള അവസാന സമയം. സൂപ്പർ ഓവർ പോലും നടത്താനായില്ലെങ്കിൽ ലീഗിലെ പോയിന്റ് പട്ടികയിൽ സിഎസ്കെയെക്കാൾ മുന്നിട്ട് നിന്ന് ഗുജറാത്ത് ടൈറ്റൻസിന് കപ്പ് ലഭിക്കും.
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
11:14 PM May 28, 2023 | Deepika.com