അനധികൃത സ്വത്ത്: വി.എസ്. ശിവകുമാർ തിങ്കളാഴ്ച ഇഡിക്കു മുന്നിൽ ഹാജരാകണം

01:34 PM May 24, 2023 | Deepika.com
കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

കഴിഞ്ഞ മാസം 20ന് ശിവകുമാറിനെ ഇഡി വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു. അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണ ഇടപാട് തുടങ്ങിയ വിഷയങ്ങളിലാണ് മുൻമന്ത്രിയോട് ഇഡി വിവരങ്ങൾ തേടുന്നത്.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ നേരത്തെ എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരന്‍, എൻ.എസ്. ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ശിവകുമാർ മന്ത്രിയായിരുന്നപ്പോള്‍ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബേനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.