ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സിപിഎമ്മും അറിയിച്ചു. സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസാണ് ബഹിഷ്കരണ തീരുമാനം സ്ഥിരീകരിച്ചത്.
പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തുവന്നിരുന്നു. രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറികടക്കാൻ ശ്രമിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.
അതേസമയം, ചടങ്ങ് എഎപിയും ബഹിഷ്കരിക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് എഎപി ചടങ്ങ് ബഹിഷ്കരിക്കുന്നത്. ഇത് രാഷ്ട്രപതിയോടുള്ള കടുത്ത അപമാനമാണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെ ആദിവാസി വിഭാഗത്തേയും അവശജനവിഭാഗത്തെയും അവഹേളിക്കുന്നതാണ് നടപടി. രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കുമെന്ന് സഞ്ജയ് സിംഗ് ട്വിറ്ററിൽ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസും സിപിഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. സവർക്കറുടെ 140-ാം ജന്മവാർഷിക ദിനമായ ഈ മാസം 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.
സെൻട്രൽ വിസ്ത പുനർനവീകരണ പദ്ധതി യുടെ ഭാഗമായി നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ 2020 ഡിസംബറിലാണ് ആരംഭിക്കുന്നത്. തറക്കല്ലിടൽ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിളിക്കാതിരുന്നതും ഭൂമിപൂജ നടത്തി പ്രധാനമന്ത്രി തറക്കല്ലിട്ടതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
പാർലമെന്റ് മന്ദിരോദ്ഘാടനം സിപിഎം ബഹിഷ്കരിക്കും
11:53 AM May 24, 2023 | Deepika.com