തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച കേസിൽ തെളിവ് ശേഖരണത്തിൽ അടക്കം ആദ്യ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
ആദ്യഘട്ട അന്വേഷണത്തിൽ തന്നെ പ്രതികളിലേക്ക് എത്താമായിരുന്ന തെളിവുകൾ പോലീസിന്റെ കൈയിൽ നിന്ന് നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ആശ്രമത്തിന് മുന്നിൽ സന്ദീപാനന്ദഗിരിക്ക് ആദരാഞ്ജലി അറിയിച്ച് വച്ചിരുന്ന റീത്തിലെ എഴുത്ത് പോലീസ് തെളിവായി ശേഖരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം അതു തിരികെ വാങ്ങിയിരുന്നെങ്കിലും പിന്നീട് നഷ്ടമായി. റീത്തിന്റെ ചിത്രത്തിൽ നിന്നാണ് എഴുത്തിലെ കൈയക്ഷരം കേസിലെ ഒന്നാം പ്രതി പ്രകാശിന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ആദ്യം അന്വേഷിച്ച സംഘത്തിലെ രണ്ടു ഡിവൈഎസ്പിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആദ്യ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
08:39 PM May 14, 2023 | Deepika.com