തിരുവനന്തപുരം: നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജു ആണ് അറസ്റ്റിലായത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് യുവതി പിടിയിലായത്.
ഏപ്രിൽ ഏഴിനാണ് തൈക്കാട് സർക്കാർ ആശുപത്രിയില്‍ ജനിച്ച കുട്ടിയെ കരമന സ്വദേശികളായ ദമ്പതികള്‍ക്ക് യുവതി മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റത്. ഏപ്രിൽ 21-ന് സംഭവം പുറത്തുവന്നയുടൻ കുട്ടിയുടെ മാതാവ് ഒളിവിൽ പോയിരുന്നു.
സംഭവമറിഞ്ഞയുടൻ കുട്ടിയെ ദമ്പതികളുടെ പക്കൽ നിന്ന് പോലീസ് കുട്ടിയെ ഏറ്റെടുത്തിരുന്നു. കുട്ടി നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
തീരുമാനിച്ചുറപ്പിച്ചത് അനുസരിച്ചാണ് കുട്ടിയെ കൈമാറിയതെന്ന് പോലീസ് അറിയിച്ചിരുന്നു. കുട്ടിയെ വില്ക്കാന് കരമന സ്വദേശിയായ സ്ത്രീയുമായി അഞ്ജു ധാരണയിലെത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
ഗർഭകാലത്തിന്റെ ഏഴാം മാസത്തിലാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആ സമയത്ത് ആശുപത്രിയില്‍ നല്‍കിയത് കുട്ടിയെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമായിരുന്നു.
വില്‍പ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് നിഗമനം. സ്പെഷല്‍ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റ വിവരം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ സംഭവം; മാതാവ് അറസ്റ്റിൽ
11:13 PM May 07, 2023 | Deepika.com