വീഡിയോ കോളിൽ യുവതിയുടെ നഗ്നത, നാണംകെട്ട് കായംകുളത്തെ സിപിഎം; നടപടി

07:17 PM May 06, 2023 | Deepika.com
ആലപ്പുഴ: കായംകുളം സിപിഎം ഏരിയ കമ്മിറ്റിയിൽ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. നേതാക്കളുടെ ചെയ്തികളിൽ നാണംകെടുകയാണ് അണികൾ. വീഡിയോ കോളില്‍ പാർട്ടി അംഗമായ യുവതിയുടെ നഗ്നത കാണുന്ന പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവാദം.

വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. നഗ്നദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സിപിഎം നടപടിയുമായി രംഗത്തുവന്നു. നഗ്നദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബിനു ജി. ധരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വീഡിയോ കോളിൽ ഉൾപ്പെട്ട പാർട്ടി അംഗമായ വനിതയ്ക്കും സസ്പെൻഷനുണ്ട്.

അതേസമയം, അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയ സംഭവത്തിൽ കായംകുളത്ത് മറ്റൊരു സിപിഎം നേതാവിനെതിരേയും നടപടിയുണ്ടായി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിൻ സി. ബാബുവിനെതിരെയാണ് നടപടി. ആറ് മാസത്തേയ്ക്കാണ് സസ്പെൻഷൻ.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിർദേശ പ്രകാരം സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് ബിപിനെതിരെ നടപടിയെടുത്തത്. മൂന്ന് മാസം മുൻപ് ബിപിന്‍റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സംഭവത്തിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു.

ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദനും പങ്കെടുത്തിരുന്നു. ഗാർഹിക പീഡനം നടന്നതായി തെളിഞ്ഞതിനാൽ നടപടി വേണമെന്നു ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഏരിയാ കമ്മിറ്റി യോഗം ചേർന്ന് ബിപിനെ സസ്പെൻഡ് ചെയ്തത്.