കീവ്: യുക്രെയ്ൻ സേനയുമായി കടുത്ത യുദ്ധം നടക്കുന്ന ബാക്മുത് പട്ടണത്തിൽ ഇതുവരെ 20,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ്. 80,000 പേർക്ക് പരിക്കേറ്റതായും യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. കൊല്ലപ്പെട്ടവരിലേറെയും റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിൽപ്പെട്ടവരാണെന്നും യുഎസ് പറയുന്നു.
ബഖ്മുത്ത് വഴി ഡോൺബാസിൽ ആക്രമണം നടത്താനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെട്ടതായി കിർബി പറഞ്ഞു. തന്ത്രപരവും പ്രധാനപ്പെട്ടതുമായ ഒരു പ്രദേശവും പിടിച്ചെടുക്കാൻ റഷ്യയ്ക്ക് കഴിഞ്ഞില്ല. യുക്രെയ്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ താൻ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാക്മുത് പട്ടണത്തിൽ ദിവസം ചെല്ലുന്തോറും കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. വെടിക്കോപ്പുകൾ ലഭിച്ചില്ലെങ്കിൽ പിന്മാറേണ്ടി വരുമെന്ന് റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ജെനി പ്രിഗോഷിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓരോ ദിവസവും ആയിരക്കണക്കിനു മൃതദേഹങ്ങളാണ് ശവപ്പെട്ടിയിലാക്കി നാട്ടിലേക്ക് അയയ്ക്കുന്നത്. എത്രയും വേഗം വെടിക്കോപ്പുകൾ എത്തിച്ചുതരണമെന്ന് അദ്ദേഹം റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാക്മുത്തിൽ 20,000ലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടു: യുഎസ്
12:13 PM May 02, 2023 | Deepika.com