ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് സുരക്ഷ ഒരുക്കാനുള്ള അകമ്പടി തുക കുറയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. തുക ആവശ്യപ്പെട്ട കർണാടക സർക്കാരിന്റെ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റീസ് അജയ് റസ്തോഗി, ജസ്റ്റീസ് ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
60 ലക്ഷം രൂപ എന്ന തുകയിൽ ഇളവ് വരുത്താനാവില്ലെന്ന് കർണാടക ഭീകരവിരുദ്ധ സെൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അകമ്പടി പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറയ്ക്കാനാകില്ലെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഏപ്രിൽ 17-നാണ് കേരളത്തിലേക്ക് പോകുന്നതിനായി മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. അസുഖ ബാധിതനായ പിതാവിനെ കാണുന്നതിനാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് യാത്രാനുമതി നൽകിയത്. ജൂലൈ 10 വരെ മഅദനിക്ക് കേരളത്തിൽ തുടരാമെന്ന് കോടതി അറിയിച്ചിരുന്നു.
മുതിർന്ന അഭിഭാഷകനായ കപിൽ സിബലും ഹാരിസ് ബീരാനുമാണ് മഅദനിക്കായി സുപ്രീം കോടതിയിൽ ഹാജരായത്. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും മഅദനി ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
മഅദനിയുടെ കേരള യാത്ര; അകമ്പടി ചെലവ് കുറയ്ക്കണമെന്ന ആവശ്യം കോടതി തള്ളി
05:10 PM May 01, 2023 | Deepika.com