അമരാവതി: ആന്ധ്രാപ്രദേശ് ബോര്‍ഡ് 11, 12 ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 48 മണിക്കൂറിനുള്ളില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്.
ആന്ധ്രാപ്രദേശ് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എജ്യുക്കേഷന്‍ ഒന്നാംവര്‍ഷ, രണ്ടാംവര്‍ഷ, തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ജയിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിവിധ ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്.
ശ്രീകാകുളം ജില്ലയില്‍ നിന്നുള്ള ഇന്റര്‍മീഡിയറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബി.തരുണ്‍(17) ട്രെയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. വിശാഖപട്ടണത്തെ ത്രിനാഥപുരം ഗ്രാമത്തില്‍ നിന്നുള്ള അഖിലശ്രീ (16) വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
പരീക്ഷാ ഫലത്തെതുടർന്ന് വിശാഖപട്ടണത്തെ കഞ്ചാരപാലത്തുള്ള ബി. ജഗദീഷും(18) ജീവിതം അവസാനിപ്പിച്ചു. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള അനുഷ(17)യും ബാബു (17)വും ജീവനൊടുക്കിയവരില്പ്പെടുന്നു.
11-ാം ക്ലാസ് വിദ്യാര്‍ഥിനിയായ അനുഷ തടാകത്തില്‍ ചാടി മരിക്കുകയായിരുന്നു. 12 ക്ലാസ് വിദ്യാര്‍ഥിയായ ബാബു കീടനാശിനി കഴിച്ചാണ് മരിച്ചത്. 11-ാം ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലാണ് അനകപ്പള്ളിയിലെ ടി. കിരണ്‍(17) ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
പരീക്ഷയിലെ തോല്‍വി; ആന്ധ്രയില്‍ 48 മണിക്കൂറിനുള്ളില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി
01:03 PM Apr 29, 2023 | Deepika.com