ആംസ്റ്റർഡാം: നെതർലൻഡ്സിലും മറ്റ് രാജ്യങ്ങളിലുമായി 550 കുട്ടികൾക്ക് ജന്മം നൽകിയ വ്യക്തിയെ ബീജദാനത്തിൽ നിന്ന് വിലക്കി കോടതി. ജൊണാഥൻ എം. എന്ന വ്യക്തിക്കെതിരെയാണ് ഹേഗിലെ ജില്ലാ കോടതി നടപടി എടുത്തത്.
സ്ഥിരം ബീജദാതാവായ ജൊണാഥൻ, തെറ്റായ വിവരങ്ങൾ നൽകിയാണ് മക്കളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചത്. പരമാവധി 12 സ്ത്രീകൾക്കായി ആകെ 25 തവണ മാത്രമേ ഒരു വ്യക്തിക്ക് ബീജദാനം നടത്താൻ സാധിക്കുവെന്നാണ് ഡച്ച് നിയമം. എന്നാൽ തന്റെ മുൻകാല ദാന ചരിത്രം മറച്ചുവച്ച പ്രതി നിരവധി പേർക്കായി ബീജദാനം നടത്തുകയായിരുന്നു.
നെതർലൻഡ്സിലെ വന്ധത്യാനിവാരണ ക്ലിനിക്കുകളും സർക്കാർ ആശുപത്രികളും വഴിയാണ് ഇയാൾ ബീജദാനം നടത്തിയത്. പൂർവകാല രേഖകൾ മറച്ചുവച്ച്, ഇത്തരം സേവനം നൽകുന്ന ഓൺലൈൻ സൈറ്റുകളിലൂടെയും ഇയാൾ ബീജദാനം നടത്തി.
ഇയാളുടെ ബീജം സ്വീകരിച്ച് കുട്ടികൾക്ക് ജന്മം നൽകിയ ഒരുകൂട്ടം സ്ത്രീകളുടെ പരാതിയിന്മേലാണ് കോടതി നടപടി എടുത്തത്. ഇത്രയും വലിയ "അർധസഹോദര' ശൃംഖല ഈ സ്ത്രീകളുടെ കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും പ്രതി മനഃപൂർവമാണ് ഈ കുറ്റകൃത്യം നടത്തിയതെന്നും കോടതി അറിയിച്ചു.
വിലക്ക് ലംഘിച്ച് പ്രതി ഇനിയും ബീജദാനം നടത്തിയെന്ന് കണ്ടെത്തിയാൽ ഒരു ലക്ഷം യൂറോ പിഴ നൽകണമെന്നും കോടതി അറിയിച്ചു.
550 കുട്ടികളുടെ "അച്ഛൻ'; സ്ഥിരം ബീജദാതാവിനെ വിലക്കി നെതർലൻഡ്സ്
08:32 PM Apr 28, 2023 | Deepika.com