ലക്നോ: ഉത്തർപ്രദേശിൽ അനുമതിയില്ലാതെ റോഡിൽ ഈദ് നമസ്കാരം നടത്തിയതിന് 2,000ത്തോളം പേർക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് ബജാരിയ, ബാബു പൂർവ, ജജ്മൗ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വീഡിയോ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ ആളുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളെ ലക്ഷ്യമിടുന്നതായി അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം മുഹമ്മദ് സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈദ്ഗാഹ് മാനേജ്മെന്റ് കമ്മിറ്റിയിലെ ചില അംഗങ്ങൾ ഉൾപ്പെടെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 1,000-1,500 പേർക്കെതിരെ ബജാരിയ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സീനിയർ സബ് ഇൻസ്പെക്ടർ (എസ്എസ്ഐ) ഓംവീർ സിംഗ് പറഞ്ഞു.
144-ാം വകുപ്പ് ലംഘിച്ചാണ് ആളുകൾ റോഡിൽ ഒത്തുചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 300 ഓളം പേർക്കെതിരെയാണ് ജാജ്മൗ പോലീസ് കേസെടുത്തത്. അതേസമയം, ബാബു പൂർവ പോലീസ് സ്റ്റേഷനിൽ 50 ലധികം പേർക്കെതിരെയും കേസെടുത്തു.
സമാധാന കമ്മിറ്റികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പെരുന്നാൾ നമസ്കാരങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും തെരുവിൽ പ്രാർത്ഥനകൾ നടത്തരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അനുമതിയില്ലാതെ റോഡിൽ ഈദ് നമസ്കാരം; 2,000 പേർക്കെതിരെ കേസ്
02:44 AM Apr 28, 2023 | Deepika.com