ന്യൂഡൽഹി: സ്വവർഗ ദന്പതിമാർക്ക് സാമൂഹിക അവകാശങ്ങൾ ലഭിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ഇൻഷുറൻസ് പോളിസികളിൽ നോമിനി ആയി പങ്കാളിയെ നിർദേശിക്കുന്നതിനും വഴിയൊരുക്കണമെന്നും സുപ്രീം കോടതി ഭരണഘടന ബെഞ്ച് നിർദേശിച്ചു.
അതേസമയം, സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകുന്ന കാര്യം പാർലമെന്റ് പരിഗണിക്കേണ്ടതാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസങ്ങളിൽ സുപ്രീം കോടതിയും സ്വീകരിച്ചിരിക്കുന്നത്. സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ ലഭിക്കാത്തത് തങ്ങളുടെ മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരുടെ വാദം.
സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകാതെ തന്നെ മേൽപറഞ്ഞ സാമൂഹിക അവകാശങ്ങൾ ഇവർക്ക് എങ്ങനെ ലഭ്യമാക്കാം എന്നത് സംബന്ധിച്ച അടുത്ത ബുധനാഴ്ച അഭിപ്രായം അറിയിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കോടതി നിർദേശം നൽകി. സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ നൽകണോ എന്നത് നിയമനിർമാണം സംബന്ധിച്ച വിഷയമാണെന്ന് വീണ്ടും കോടതി വ്യക്തമാക്കി.
എന്നാൽ, സ്വവർഗ ദന്പതിമാർക്ക് സാമൂഹിക സുരക്ഷ അവകാശങ്ങൾ എങ്ങനെ ലഭ്യമാക്കാമെന്നും അവരെ ആരും തന്നെ അകറ്റി നിർത്തുന്നില്ലെന്നും ഉറപ്പു വരുത്തണമെന്നുമാണ് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്. ഹർജികളിൽ സുപ്രീംകോടതി മേയ് മൂന്നിന് വീണ്ടും വാദം കേൾക്കും.
സ്വവർഗ ദന്പതിമാർക്ക് സാമൂഹിക അവകാശങ്ങൾ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി
10:29 PM Apr 27, 2023 | Deepika.com