തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മേൽ പിടിമുറക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പ്. വകുപ്പു മേധാവികൾ കാലങ്ങളായി കൈവശം വച്ചിരുന്ന ജീവനക്കാരുടെ നിയമനവും സ്ഥലമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള അധികാരങ്ങൾ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ നിന്നു നിയമിച്ചിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർക്കു കൈമാറി സർക്കാർ ഉത്തരവിറക്കി.
സ്ഥലമാറ്റവും നിയമനവും സ്ഥാനക്കയറ്റവും അടക്കമുള്ളവയുടെ മേൽനോട്ടം കൂടാതെ വകുപ്പുകളിലെ ജീവനക്കാരുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ മേൽനോട്ട അധികാരവും പൊതുഭരണ ഉദ്യോഗസ്ഥർക്കു മേൽ കേന്ദ്രീകരിക്കപ്പെടും.
ജോലി ചെയ്യുന്ന വകുപ്പുകളിലെ ജീവനക്കാരുടെ സീനിയോരിറ്റി ലിസ്റ്റ് എല്ലാ ജനുവരി ഒന്നിനകം ഇറക്കുന്നതിനു നടപടി സ്വീകരിക്കുന്നതും ഇത്തരം ഉദ്യോഗസ്ഥരുടെ ചുമതലയിൽ വരും. ഉദ്യോഗസ്ഥരുടെ ഡിപിസി യോഗങ്ങൾ ഡിസംബറിനകം വിളിച്ചു ചേർക്കാനുമാകും.
കോടതിയലക്ഷ്യത്തിന് കേസുകൾക്ക് സാഹചര്യമൊരുക്കാതെ ഭരണപരമായ ഫയലുകൾ ബന്ധപ്പെട്ട ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി യഥാസമയം കൈകാര്യം ചെയ്യുന്നതിനു നടപടി സ്വീകരിക്കും. വകുപ്പുകളിലെ നോണ്‍ ഗസറ്റഡ് ജീവനക്കാരുടെ വർഷം തോറുമുള്ള ശന്പള വർധനവ്, അവധി, സേവന പുസ്തകം തുടങ്ങിയവയുടെ ചുമതലയും പൊതുഭരണ ഉദ്യോഗസ്ഥനാകും.
വകുപ്പുകൾക്കു മേൽ പിടിമുറുക്കി മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്
07:57 PM Apr 27, 2023 | Deepika.com