കട്ടപ്പന: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വെള്ളിയാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തൻ പാറയിലെ മൂന്ന് വാർഡുകളിലും വെള്ളിയാഴ്ച നിരോധനാജ്ഞ പുറപ്പെടുവിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 4.30 ന് ദൗത്യം തുടങ്ങും. ദൗത്യം തീരുന്നതുവരെ നിരോധനാജ്ഞ തുടരും. കാട്ടാനയെ മാറ്റേണ്ട സ്ഥലം ദൗത്യത്തിന് ശേഷം തീരുമാനിക്കും. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി ചിന്നക്കനാൽ ഫാത്തിമമാതാ ഹൈ സ്കൂളിൽ ഡോക്ടർ അരുൺ സക്കരിയയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ ആരംഭിച്ചു.
പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുന്നത്. മയക്കുവെടിവച്ചാൽ വെള്ളിയാഴ്ച തന്നെ ആനയെ മാറ്റും. ആനയെ എങ്ങോട്ടാണ് മാറ്റുന്നതെന്ന് വെളിപ്പെടുത്താനാകില്ലെന്ന് ഡിഎഫ്ഒ പറഞ്ഞു. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി.
മോക്ക് ഡ്രില്ലിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യ സംഘത്തിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. അതിനിടെ ഉദ്യോഗസ്ഥരുടെ യോഗം ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ നടന്നു. തയാറെടുപ്പുകൾ പരിചയപ്പെടുത്തുന്നതിനും അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള പദ്ധതി ഉദ്യോഗസ്ഥരെ കൃത്യമായി പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് യോഗം.
അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കിൽ മറ്റൊരു സംഘത്തെ മയക്കുവെടിവയ്ക്കാനാണ് നിയോഗിക്കുക. ഓരോ സംഘത്തിനും കടമകൾ വിഭജിച്ച് നൽകിയിട്ടുണ്ട്.
അരിക്കൊമ്പൻ ദൗത്യം വെള്ളിയാഴ്ച; എങ്ങോട്ട് മാറ്റുമെന്നത് രഹസ്യം
05:00 PM Apr 27, 2023 | Deepika.com