തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.ഗിരീഷിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി.
ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്ന പ്രതി വീടിനോട് ചേര്‍ന്നുള്ള സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്നാണ് കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴായിരുന്നു പീഡനം.
തുടര്‍ന്നും കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ സൈക്യാട്രിക് വിഭാഗത്തിലെത്തിച്ചു. ഇവിടെവച്ച് നടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
ഇത് രണ്ടാം തവണയാണ് ഇയാളെ പോക്സോ കേസില്‍ കോടതി ശിക്ഷിക്കുന്നത്. ഒരു വര്‍ഷം മുമ്പ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഗിരീഷിന് ഇതേ കോടതി ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ പ്രതിക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു.
പോക്സോ കേസില്‍ സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം തടവ് ശിക്ഷ
12:58 PM Apr 27, 2023 | Deepika.com