കോഴിക്കോട്: കട്ടിപ്പാറയിൽ നിന്ന് കാണാതായ ആദിവാസി സ്ത്രീ ലീല കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. ലീലയുടെ സഹോദരിഭര്‍ത്താവ് രാജനാണ് അറസ്റ്റിലായത്. മദ്യലഹരിയിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.
മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് കട്ടിപ്പാറ കോളനിയിൽ നിന്ന് ലീലയെ കാണാതായത്. തുടർന്ന് ഏപ്രിൽ 25-ന് ലീലയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ രാജനാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.
ലീലയുടെ മകൻ രോണുവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന രാജന് ഒരു മാസം മുമ്പാണ് കോളനിയില്‍ തിരികെ എത്തിയത്. ജയിലില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പ്രതി ലീലയുടെ കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്നു.
മൂന്ന് ആഴ്ചകൾക്ക് മുമ്പ് ലീല, ഭര്‍ത്താവ് രാജഗോപാലൻ, രാജൻ എന്നിവരുൾപ്പെടെ അഞ്ച് പേര് വനവിഭവങ്ങള്‍ ശേഖരിക്കാനായി അമരാട് വനമേഖലയിലേക്ക് പോയിരുന്നു. തിരിച്ചെത്തിയ സംഘത്തിൽ ലീല ഇല്ലായിരുന്നെങ്കിലും ഈ വിവരം ലീലയുടെ ഭര്‍ത്താവ് മറച്ചുവച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോളനിയില്‍ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷാണ് ലീല കോളനിയില്‍ ഇല്ലെന്ന് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലീലയുടെ മൃതദേഹം ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ലീലയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയായിരുന്നു.
കോഴിക്കോട്ടെ ആദിവാസി സ്ത്രീയുടെ മരണം; സഹോദരിഭർത്താവ് അറസ്റ്റിൽ
11:53 PM Apr 26, 2023 | Deepika.com