കോട്ടയം: ബഫർ സോണിലെ സമ്പൂർണ നിയന്ത്രണങ്ങൾ നീക്കിയ സുപ്രീംകോടതി നടപടി യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുള്ള ജുഡീഷൽ സമീപനമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും പശ്ചിമഘട്ട താഴ്വരകളിലെ ജനവാസ മേഖലകളുടെ യഥാർഥ വിശദാംശങ്ങളും ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി മുമ്പാകെ കേരള കോൺഗ്രസ് എം നേരിട്ട് ഹാജരായി സമർപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഫർസോൺ സംബന്ധിച്ച എല്ലാ കോടതി നടപടികളും എംപവേർഡ് കമ്മിറ്റി മുഖേനയായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വിശദമായ പഠനത്തോടെ വസ്തുതാപരമായ സ്ഥിതിവിവര റിപ്പോർട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി മുമ്പാകെ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സമർപ്പിച്ചത് കേരള കോൺഗ്രസ് എം മാത്രമാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വനവിസ്തൃതിയിൽ വലിയ വർദ്ധനവാണു കേരളത്തിലുണ്ടായത്. രാജ്യത്ത് 33 ശതമാനം വനാവരണമുണ്ടാകണമെന്ന ലക്ഷ്യം കൈവരിക്കാൻ ദേശീയതലത്തിൽ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കേരളത്തിൽ 54 ശതമാനം വനാവരണമുണ്ട്.
വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിൽ കേരളം കടുത്ത ജാഗ്രതയാണ് പാലിച്ചത്. ഭവന നിർമാണത്തിനും ഇതര നിർമിതികൾക്കും ഭാവി വികസന പ്രവർത്തനങ്ങൾക്കുമായി ധാരാളം ഭൂവിനിയോഗ നിയന്ത്രണങ്ങൾ നിലവിലുള്ള കേരളത്തിൽ ഭൂലഭ്യത വളരെ കുറവാണെന്ന വസ്തുത എം പവേർഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് സാധിച്ചു.
ബഫർ സോൺ നിയന്ത്രണങ്ങൾ മൂലം കുടിയൊഴിപ്പിക്കലുണ്ടായാൽ വനാതിർത്തി പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂലഭ്യതയുടെ പരിമിതികളും പ്രയോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടുകയും ചെയ്തു.
സംസ്ഥാന സർക്കാരും ജനങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്കൊപ്പം നിലപാട് സ്വീകരിച്ചു. വിശദമായ പഠന റിപ്പോർട്ടാണ് സർക്കാർ കോടതി മുമ്പാകെ എത്തിച്ചത്. ഈ യാഥാർഥ്യങ്ങൾ അംഗീകരിച്ചു സമ്പൂർണ നിയന്ത്രണങ്ങൾ നീക്കിയ സുപ്രീംകോടതി വിധിയിലൂടെ മലയോര കർഷകർക്ക് പുതുജീവനാണ് കൈവന്നിരിക്കുന്നതെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
ബഫർസോൺ: സുപ്രീംകോടതി നടപടി യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുള്ള ജുഡീഷൽ സമീപനമെന്ന് ജോസ് കെ. മാണി
08:33 PM Apr 26, 2023 | Deepika.com