ഇന്ന് ഉച്ചയോടെ മുഛിയ അൻചൽ ചന്ദ്രമോഹൻ ഹൈസ്കൂളിലാണ് സംഭവം നടന്നത്. ദേബ് ബല്ലഭ് എന്ന യുവാവ്, റിവോൾവർ കൈയിലേന്തി, സ്കൂളിന് തീ വച്ച് നശിപ്പിക്കുമെന്ന ഭീഷണിയുമായി പ്രൈമറി ക്ലാസ് മുറിയിലേക്ക് കുതിച്ചെത്തുകയായിരുന്നു. മുറിക്കുള്ളിലെ മേശയിൽ ദ്രാവകം നിറച്ച രണ്ട് കുപ്പികൾ വയ്ക്കുകയും ചെയ്തു.
വിദ്യാർഥികളെ ബന്ദിയാക്കിയ ബല്ലഭ്, തന്നെയും ഭാര്യയെയും പറ്റി അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. യുവാവിനെ സമാധാനിപ്പിക്കാൻ അധ്യാപകർ ശ്രമിക്കുന്നതിനിടെ പ്രദേശവാസികളായ യുവാക്കളും പോലീസ് ഉദ്യോഗസ്ഥനും ചേർന്ന് ഇയാളെ മർദിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ബല്ലഭിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.