ഭോപ്പാൽ: മധ്യപ്രദേശിൽ ആറിനും രണ്ടിനും ഇടയിൽ പ്രായമുള്ള മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്നും കണ്ടെത്തി. ധാർ ജില്ലയിലെ സർദാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശ്യാംപുര താക്കൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
പ്രദേശവാസികളാണ് മൃതദേഹങ്ങൾ കിണറ്റിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ മൃതദേഹവും കിണറ്റിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇതുവരെ പുറത്തെടുക്കാനായില്ലെന്നും ഗ്രാമവാസികൾ പറഞ്ഞു.
അമൃത (ആറ്), ജ്യോതി (നാല്), പ്രീതി (രണ്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ രഞ്ജനയെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുങ്ങൽ വിദഗ്ധരുടെ സംഘം തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
കിലേഡി ഗ്രാമവാസിയായ ഈ കുട്ടികളുടെ പിതാവ് ജീവൻ ബംനിയ (32) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെ ഒരു ബന്ധുവിനെ കാണാൻ ഗ്രാമത്തിന് പുറത്തേക്ക് പോയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് പെൺമക്കളെയും കാണാനില്ലെന്ന് അറിയുന്നത്.
തുടർന്ന് ഭർത്താവ് മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഗ്രാമത്തിലും പരിസരത്തും തിരച്ചിൽ നടത്തി. ഈ അന്വേഷണത്തിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
സഹോദരിമാരായ മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കിണറ്റിൽ; അമ്മയെ കാണാനില്ല
02:50 PM Apr 26, 2023 | Deepika.com