ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടനും ആക്ടിവിസ്റ്റുമായ ഹാരി ബെലഫോണ്ട്(96) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ(അമേരിക്കൻ സമയം) ന്യൂയോർക്കിലെ വസതിയിൽ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്.
"കിംഗ് ഓഫ് കലിപ്സോ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ബെലഫോണ്ട്, 1950-കളിലെ സംഗീത ആൽബങ്ങളിലൂടെയാണ് പ്രശസ്തനായത്. 1956-ൽ പുറത്തിറങ്ങിയ "കാലിപ്സോ' എന്ന ആൽബം ഒരു മില്യൺ കോപ്പികൾ വിറ്റ ആദ്യ സിംഗിൾ ആർടിസ്റ്റ് ആൽബമാണ്. തൊട്ടുപിന്നാലെ എത്തിയ കരീബീയൻ താളത്തിലുള്ള "ബനാന ബോട്ട്' ബെലഫോണ്ടിന്റെ പ്രശസ്തി വർധിപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് നേവിയിൽ സേവനമനുഷ്ഠിച്ച ബെലഫോണ്ട്, ബ്ലാക് ആൻഡ് വൈറ്റ് കാലത്ത് ഹോളിവുഡിൽ കാലുറപ്പിച്ച ആദ്യ കറുത്ത വർഗക്കാരനായ താരമാണ്.
1954-ൽ പുറത്തിറങ്ങിയ "ഐലൻഡ് ഇൻ ദ സൺ' എന്ന ചിത്രത്തിൽ പ്രശസ്ത നടി യോവാൻ ഫോണ്ടെയന്റെ നായകനായിരുന്നു ബെലഫോണ്ട്. കറുത്ത വർഗക്കാരനായ ബെലഫോണ്ട് ഫോണ്ടെയ്നൊപ്പം അഭിനയിക്കുന്നതിൽ പ്രകോപിതരായ ജനക്കൂട്ടം ചില സ്ഥലങ്ങളിലെ സിനിമാ തീയേറ്ററുകൾ തീ വച്ച് നശിപ്പിച്ചിരുന്നു.
1960-കളിൽ സാമൂഹ്യ പരിഷ്കർത്താവ് മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിനൊപ്പം വർണവിവേചനത്തിനെതിരെ പൊരുതിയ ബെലഫോണ്ട്, നെൽസൺ മണ്ടലയുടെ പോരാട്ടങ്ങൾക്കും പിന്തുണ നൽകി.
ഗായകനും ആക്ടിവിസ്റ്റുമായ ഹാരി ബെലഫോണ്ട് അന്തരിച്ചു
10:58 PM Apr 25, 2023 | Deepika.com