ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ "അടിത്തട്ട്' പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്. ലീഗിലെ തങ്ങളുടെ അവസാന സ്ഥാനം തട്ടിയെടുക്കാനായി തുടർത്തോൽവികളും വഹിച്ചെത്തിയ സൺറൈസേഴ്സിന് ഏഴ് വിക്കറ്റിന്റെ പരാജയമാണ് ക്യാപിറ്റൽസ് സമ്മാനിച്ചത്.
ജയം നേടിയെങ്കിലും നാല് പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്ത് തുടരുകയാണ് ക്യാപിറ്റൽസ്. സമാന പോയിന്റുള്ള സൺറൈസേഴ്സ് റൺനിരക്കിന്റെ അടിസ്ഥാനത്തിൽ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
സ്കോർ:
ഡൽഹി ക്യാപിറ്റൽസ് 144/9(20)
സൺറൈസേഴ്സ് ഹൈദരാബാദ് 137/6(20)
ചെറിയ സ്കോർ പ്രതിരോധിക്കുന്നതിനിടെ നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ അക്സർ പട്ടേലാണ് കളിയിലെ താരം. രണ്ട് വിക്കറ്റുകൾ പിഴുത അന്റിക് നോർക്യയും അവസാന ഓവറിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച മുകേഷ് കുമാറും ക്യാപിറ്റൽസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ആറ് പന്തിൽ 13 റൺസെന്ന വിജയസമവാക്യം എത്തിപ്പിടിക്കാൻ സൺറൈസേഴ്സ് ബാറ്റർമാരെ കുമാർ അനുവദിച്ചില്ല. ഒരു ബൗണ്ടറി പോലും വിട്ടുനൽകാതെ നായകൻ ഡേവിഡ് വാർണറുടെ വിശ്വാസം കുമാർ കാത്തു.
49 റൺസ് നേടിയ മായങ്ക് അഗർവാൾ മാത്രമാണ് സൺറൈസേഴ്സ് ബാറ്റിംഗ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. 19 പന്തിൽ 31 റൺസ് നേടിയ മാർക്കോ ജാൻസെനും 15 പന്തിൽ 24* റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറും പൊരുതിയെങ്കിലും വിജയം അകന്നുനിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപിറ്റൽസിന് തുടക്കം മുതൽ പിഴച്ചിരുന്നു. 34 റൺസ് വീതം സ്വന്തമാക്കിയ മനീഷ് പാണ്ഡേ, പട്ടേൽ എന്നിവരാണ് ടീമിന്റെ ടോപ് സ്കോറർമാർ. ഓപ്പണർ വാർണർക്ക് 21 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സുന്ദറാണ് ക്യാപിറ്റൽസിന്റെ നടുവൊടിച്ചത്. നിശ്ചിത ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു.
അടിത്തട്ട് പോരിൽ ക്യാപിറ്റൽസ്
12:00 AM Apr 25, 2023 | Deepika.com