തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം ഉയരുന്നതില്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് ആശങ്കയെന്തിനെന്ന ചോദ്യമുന്നയിച്ച് കോൺഗ്രസ്.
മോദിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ പ്രതികരിക്കവെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇക്കാര്യം പറഞ്ഞത്.
മോദിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് പോരാഞ്ഞിട്ടാണോ പിണറായി വിജയന്റെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനധികൃതമായി കരുതൽ തടങ്കലില്‍ അടച്ചതെന്ന് സുധാകരൻ ചോദിച്ചു.
കൊച്ചിയില്‍ ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളെയാണ് കൊച്ചുവെളുപ്പാംകാലത്ത് വീട്ടില്‍ നിന്നും മറ്റും പിടികൂടി തടങ്കലിലാക്കിയത്. അതിനുതക്ക എന്ത് കുറ്റകൃത്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ മോദിക്കും പിണറായിക്കും പ്രതിഷേധക്കാരെ കാണുന്നത് ചതുര്‍ഥിയാണ്. ഇരുവരും പുറത്തിറങ്ങിയാല്‍ പൊതുജനവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബന്ദികളാണ്.
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി അധ്യക്ഷനെയും സംഘപരിവാര്‍ നേതാക്കളെയും രക്ഷിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ നട്ടെല്ലില്ലാത്ത പോലീസും മോദിയെ സുഖിപ്പിക്കാനായി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടാനാണ് ഭാവമെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല.
അധികാര ഗര്‍വിന്റെയും കൈയൂക്കിന്റെയും ബലത്തില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് കരുതുന്നെങ്കില്‍ വ്യാമോഹം മാത്രമാണത്. പോലീസിന്റെ തിണ്ണമിടുക്ക് കാട്ടാനുള്ള ഗോദയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയാല്‍ അതില്‍ നിന്നുണ്ടാക്കുന്ന പ്രതിഷേധാഗ്നി തടത്തുനിര്‍ത്താനുള്ള ശേഷി കേരളത്തിലെ പോലീസിനോ സിപിഎം - ബിജെപി സഖ്യത്തിനോ ഉണ്ടാകില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.
മോദിക്കെതിരെ പ്രതിഷേധം ഉയരുന്നതില്‍ പിണറായിക്ക് ആശങ്കയെന്തിനെന്ന് കോൺഗ്രസ്
11:27 PM Apr 24, 2023 | Deepika.com