കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിന് സമാനമായ നേട്ടം ബിജെപി കേരളത്തിൽ ആവർത്തിക്കുമെന്നും ഭാവിയിൽ ഭരണം പിടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിജെപി സംഘടിപ്പിച്ച "യുവം 2023' കോൺക്ലേവിൽ സംസാരിക്കവേയാണ് മോദി ഈ പ്രസ്താവന നടത്തിയത്. സിപിഎം, കോൺഗ്രസ് എന്നിവർ ചേർന്ന് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്നും ചിലർക്ക് സ്വർണക്കടത്തിലാണ് ശ്രദ്ധയെന്നും മോദി പറഞ്ഞു.
അധികാരത്തിലിരിക്കുന്നവർ യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നുവെന്നും ഇത്തരക്കാർക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകണമെന്നും മോദി പ്രസ്താവിച്ചു. ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിനും സമാനമായി കേരളത്തിലും ബിജെപി അധികാരം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 വരെ രാജ്യത്ത് നിരാശയുടെ അന്തരീക്ഷമായിരുന്നു. എന്നാൽ ഇന്ന് രാജ്യം അമൃത കാലത്തിലൂടെയാണ് മുന്നേറുന്നത്. ബിജെപി രാജ്യത്ത് വികസനം കൊണ്ടുവന്നു. ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയായിട്ടാണ്. ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ആണ് ഇന്ത്യയെ ലോകം കാണുന്നത്.
മഹാത്യാഗികളുടെ തുടർച്ചയാണ് കേരളത്തിലെ യുവത. ശ്രീനാരായണ ഗുരു, അക്കാമ്മ ചെറിയാൻ എന്നിവരുടെ പാതയാണ് ചെറുപ്പക്കാർ പിന്തുടരുന്നത്. നമ്പി നാരായണന് അടക്കം കേരളത്തിലെ നിരവധി ആളുകള്‍ യുവാക്കള്‍ക്ക് പ്രചോദനമാണ്. പരമ്പരാഗതമായ അറിവിനെ പുനരുദ്ധാനം ചെയ്യാന്‍ ആദിശങ്കരന് വന്നു.
സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി ബിജെപി സർക്കാർ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ സര്‍ക്കാരിന് പക്ഷേ യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള താൽപര്യമില്ല.
കേരളത്തിലെ യുവജനതയുടെ കഴിവുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ പരിശ്രമിക്കണം. രാജ്യം അതിവേഗം മുന്നേറുമ്പോള്‍ കേരള അതിനൊപ്പം നില്‍ക്കണം. എന്നാല്‍ ഒരുകൂട്ടര്‍ കേരളത്തിന്റെ താൽപര്യത്തിനേക്കാള് പാര്‍ട്ടിക്കും മറ്റൊരു കൂട്ടര് ഒരു കുടുംബത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് നിരവധി അവസരങ്ങളാണ് അതിലൂടെ നഷ്ടമാകുന്നതെന്നും മോദി പറഞ്ഞു.
ബിജെപി കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി
07:40 PM Apr 24, 2023 | Deepika.com