കോൽക്കത്ത: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചു. പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയാണ് ഇരുവരും മമതയെ കണ്ടത്.
ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ദൗത്യവുമായാണ് ഇരുവരും ബംഗാളിലെത്തിയത്. ബിജെപിക്കെതിരേ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.
അതേസമയം, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും ഇവർ കൂടിക്കാഴ്ച നടത്തും. ഇരുവരും ഉടൻതന്നെ ലക്നോവിലേക്ക് തിരിക്കുമെന്നാണ് സൂചന.
നേരത്തെ, ബിജെപിക്കെതിരേ പോരാടാൻ കോൺഗ്രസ് ഉൾപ്പെടുന്ന ഒരു മുന്നണിയിൽ തനിക്ക് താൽപ്പര്യമില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച 2017ലെ തെരഞ്ഞെടുപ്പിൽ നേരിട്ട വൻ പരാജയമാണ് അദ്ദേഹത്തെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.
കോൺഗ്രസിന്റെ കടുത്ത വിമർശകരിൽ ഒരാളായ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷം ഒന്നിച്ച് കേന്ദ്രത്തിലെ സർക്കാരിനെ മാറ്റേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മമതയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാറും തേജസ്വി യാദവും
07:40 PM Apr 24, 2023 | Deepika.com