കൊച്ചി: കോളിളക്കം സൃഷ്ടിച്ച മലങ്കര വര്‍ഗീസ് വധക്കേസില്‍ 16 പ്രതികളെയും വെറുതേവിട്ടൂ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് 20 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വന്നത്. കേസില്‍ 19 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ നേരത്തെ മരിച്ചിരുന്നു.
2002 ഡിസംബര്‍ അഞ്ചിന് വൈകിട്ട് 4.30നാണ് മരക്കച്ചവടക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ടി.എം വര്‍ഗീസ് എന്ന മലങ്കര വര്‍ഗീസ് കൊല്ലപ്പെടുന്നത്. കാര്‍ വര്‍ക്ക്ഷോപ്പിന് പുറത്ത് ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ കൊലപാതകത്തില്‍ സഭാതര്‍ക്കമാണ് കാരണമെന്ന ആരോപണം പിന്നീട് ഉയര്‍ന്നു. ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗം ആയിരുന്നു ടി.എം വര്‍ഗീസ്.
എന്നാൽ കേസില്‍ ക്രൈംബ്രാഞ്ച് അഞ്ച് വര്‍ഷം അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ 2007 നവംബറില്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
കേസിൽ, 2010 മേയ് ഒന്‍പതിന് യാക്കോബായ സഭയിലെ ഫാദര്‍ വര്‍ഗീസ് തെക്കേക്കരക്കെതിരേ സിബിഐ കുറ്റം ചുമത്തി. 2010 ജൂണ്‍ 16ന് ഫാദര്‍ വര്‍ഗീസ് തെക്കേക്കര എറണാകുളത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.
2011 ഫെബ്രുവരി 25 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മലങ്കര വര്‍ഗീസിന്റെ കൊലപാതകം പുനരന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നല്കിയ ഹര്ജിപ്രകാരമായിരുന്നു നടപടി.
മലങ്കര വര്‍ഗീസ് കൊലക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു
02:31 PM Apr 24, 2023 | Deepika.com