തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ സന്ദർശനത്തെ തുടർന്ന് തലസ്ഥാന നഗരം കനത്ത പോലീസ് സുരക്ഷാവലയത്തിൽ. 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതയും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളുടെ വേദികളും ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ സുരക്ഷാചുമതല എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് നൽകിയിരിക്കുന്നത്. ഏഴ് എസ്പിമാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് ഇന്ന് രാവിലെ മുതൽതന്നെ പരിശോധന തുടങ്ങി.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ ഇന്നും നാളെയുമായി സുരക്ഷാനടപടികൾ ക്രമീകരിക്കും. സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവാണ് സുരക്ഷയുടെ നേതൃത്വം വഹിക്കുന്നത്.
ചൊവ്വാഴ്ച തന്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള സർവീസുകൾ വികാസ് ഭവനിൽനിന്നു മാറ്റി വിന്യസിച്ചിട്ടുണ്ട്. കെഎസ്ആർടിസി തന്പാനൂർ ഷോപ്പിംഗ് കോംപ്ലക്സിലെ കടകളെല്ലാം നാളെ അടച്ചിടാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. റോഡ് വശങ്ങളിലെ വാഹന പാർക്കിംഗ് എല്ലാം നിരോധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യങ്ങളുടെ സ്കീം റിപ്പോർട്ട് ചോർന്നത് സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇത്തവണ എസ്പിജിയുടെ കുടുതൽ ഉദ്യോഗസ്ഥർ തലസ്ഥാന നഗരത്തിലെത്തിയിട്ടുണ്ട്. കൂടാതെ ഐബി, ആർപിഎഫ് ഉദ്യോഗസ്ഥരും, എയർഫോഴ്സ്, നേവി ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ സുരക്ഷാനടപടികളുടെ ഭാഗമായി പ്രവർത്തിക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെതുടർന്ന് നാവികസേന കടൽ മേഖലയിലും വ്യോമസേന ആകാശ നിരീക്ഷണവും നടത്തും. കൊച്ചുവേളി റെയിൽവെ സ്റ്റേഷൻ, തന്പാനൂർ റെയിൽവെ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം എസ്പിജിയുടെ മേൽനോട്ടത്തിൽ കേന്ദ്രഏജൻസികളാണ് പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണൾ ഏകോപിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി അനിൽകാന്ത്, ചീഫ് സെക്രട്ടറി വി.പി. ജോയി, കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ സ്വീകരിക്കും.
തുടർന്ന് തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കും. അതിനുശേഷം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ സംസാരിക്കും. ഇതോടെ തലസ്ഥാനത്തെ പരിപാടികൾ അവസാനിക്കും. തുടർന്ന് അദ്ദേഹം സൂറത്തിലേക്ക് പോകും.
പ്രധാനമന്ത്രിയുടെ സന്ദർശനം; സുരക്ഷാവലയത്തിൽ തലസ്ഥാനം
12:03 PM Apr 24, 2023 | Deepika.com