ലിമ: അഴിമതിക്കേസിൽ വിചാരണ നേരിടുന്ന മുൻ പെറുവിയൻ പ്രസിഡന്റ് അലയാന്ദ്രോ ടൊലേഡോയെ പെറു അധികൃതർക്ക് അമേരിക്കൻ സേന കൈമാറി. 2018 മുതൽ അമേരിക്കയിൽ കഴിയുകയായിരുന്ന ടൊലേഡോയെ ശനിയാഴ്ച രാത്രിയോടെ പെറു തലസ്ഥാനമായ ലിമയിൽ എത്തിച്ചു.
തന്നെ പെറുവിന് കൈമാറുന്നതിനെതിരെ കാലിഫോർണിയൻ കോടതിയിൽ ടൊലേഡോ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഈ ഹർജി തള്ളിയ കോടതി, ടൊലേഡോ മാതൃരാജ്യത്ത് വിചാരണ നേരിടണമെന്ന് വിധിച്ചു.
2001 മുതൽ 2006 വരെ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്ന ടൊലേഡോ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ അഴിമതി കാട്ടിയെന്നാണ് ആരോപണം. പെറു - ബ്രസീൽ അതിവേഗപാതയുടെ നിർമാണജോലികൾ ഏറ്റെടുത്ത ബ്രസീലിയൻ കമ്പനിയായ ഒഡെബ്രെകിന്റെ പക്കൽ നിന്ന് 35 മില്യൺ ഡോളർ കൈക്കൂലി വാങ്ങിയെന്നാണ് ടൊലേഡോയ്ക്കെതിരായ ആരോപണം.
പ്രസിഡന്റിനും മറ്റ് ഉദ്യോഗസ്ഥർക്കുമുള്ള കൈക്കൂലി പണമായി ആകെ 800 മില്യൺ ഡോളർ കൈമാറിയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
കേസിൽ 2020-ൽ അമേരിക്കയിൽ അറസ്റ്റിലായ ടൊലേഡോയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ടൊലേഡോയ്ക്ക് 20 വർഷം തടവുശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
ആൽബെർട്ടോ ഫിജിമോറിയുടെ 10 വർഷം നീണ്ട് നിന്ന അഴിമതിഭരണത്തിനെതിരെ പോരാട്ടം നടത്തിയാണ് 2001-ൽ ടൊലേഡോ അധികാരത്തിലെത്തിയത്. ഫിജിമോറി, ടൊലേഡോ, പെഡ്രോ കാസ്റ്റിലോ എന്നിവർ ഉൾപ്പെടെ നാല് മുൻ പ്രസിഡന്റുമാരാണ് നിലവിൽ രാജ്യത്ത് അഴിമതി കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. 2006 മുതൽ 2011 വരെ പ്രസിഡന്റായിരുന്ന അലൻ ഗാർസിയ അഴിമതിക്കേസിൽ അറസ്റ്റ് ഉറപ്പായപ്പോൾ ജീവനൊടുക്കിയിരുന്നു.
അഴിമതിക്കേസ്; പെറു മുൻ പ്രസിഡന്റിനെ കൈമാറി അമേരിക്ക
01:32 AM Apr 24, 2023 | Deepika.com