മുംബൈ: മുംബൈ ഇന്ത്യൻസിനെതിരേ പഞ്ചാബ് കിംഗ്സിന് 13 റൺസ് ജയം. പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയെ 201 ൽ പഞ്ചാബ് എറിഞ്ഞിട്ടു. സാം കറന്റെ വെടിക്കെട്ടും അർഷ്ദീപ് സിംഗിന്റെ തീപ്പന്തുകളുമാണ് മുംബൈയെ വീഴ്ത്തിയത്.
ആറാം നന്പറായി ക്രീസിലെത്തിയ സാം കറൻ 55 റൺസുമായി പഞ്ചാബിനെ മിന്നും സ്കോറിൽ എത്തിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് കുറിച്ചു.
തുടക്കത്തിലെ വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബിന്റെ നടുനിവർത്തിയത് ഹർപ്രീത് സിംഗും (28 പന്തിൽ 41) സാം കറനും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 92 റൺസാണ്. 50 പന്തിൽനിന്നായിരുന്നു 92 റൺസ് നേട്ടം. 29 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 55 റൺസ് സാം കറൻ അടിച്ചുകൂട്ടി.
ഏഴ് പന്തിൽ നാല് സിക്സിന്റെ അകന്പടിയോടെ 25 റൺസ് അടിച്ചെടുത്ത ജിതേഷ് ശർമയുടെ ഇന്നിംഗ്സാണ് പഞ്ചാബിനെ 214ൽ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കു ഇഷാൻ കിഷനെ വേഗത്തിൽ നഷ്ടമായെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമയും (44) കാമറൂൺ ഗ്രീനും (67) ചേർന്ന് മുന്നോട്ടുപായിച്ചു. ഇടവേളയ്ക്കു ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാർ യാദവ് 26 പന്തിൽ 57 റൺസ് നേടി അതിവേഗം സ്കോർ ഉയർത്തി. മുംബൈയുടെ സ്കൈ ഏഴ് ഫോറും മൂന്ന് സിക്സറും പറത്തി.
എന്നാൽ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ച മുംബൈയെ അർഷ്ദീപ് എറിഞ്ഞിട്ടു. തകർത്തടിച്ച സൂര്യയെ പിഴുത അർഷ്ദീപ് അവസാന ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി മുബൈയുടെ പരാജയം ഉറപ്പിച്ചു.
അർഷ്ദീപം തെളിഞ്ഞു; പഞ്ചാബ് കിംഗ്സ്
11:42 PM Apr 22, 2023 | Deepika.com